2017 ഡിസംബർ 7, വ്യാഴാഴ്‌ച

ഓർമ്മയുടെ ഊടുവഴിയിലൂടെ-1

ഓർമ്മയുടെ ഊടുവഴിയിലൂടെ...
-----------------------------
2000 ജൂൺ മാസത്തിലാണ് ഞാൻ ഗുജറാത്ത് ജി. എഫ്. എ യിൽ സുവിശേഷ പ്രവർത്തനത്തിനായി ചെല്ലുന്നത്. ആദ്യത്തെ ചില മാസങ്ങൾ സുനാവ് എന്ന ഗ്രാമത്തിലുള്ള ട്രെയിനിന് സെന്ററിൽ ആയിരുന്നു. ഇക്കാര്യം നേരത്തേ ഒരിക്കൽ എഴുതിയിരുന്നു. ആ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ജോണി സാറിന്റെ ഒപ്പം നളിയ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോകുന്നത്. ആ യാത്രയിൽ Mandvi എന്ന സ്ഥലത്തും ഞങ്ങൾ പോയിരുന്നു. ഗുജറാത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള കച്ച് ജില്ലയിലാണ് ഈ സ്ഥലങ്ങൾ. ഇന്ത്യലെ ഏറ്റവും വലിയ ജില്ലയാണ് കച്ച് ജില്ല. കച്ചി, സിന്ധി, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്ന കച്ചികളിൽ അർദ്ധ ദേശാന്തരികളേയും നമുക്ക് കാണാൻ കഴിയും.
അന്ന്, ജി. എഫ്. എ യോട് ചേർന്ന് അവിടെ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത് കിരിട്ട് പർമാർ, മനോജ് വസാവ എന്നീ ചെറുപ്പക്കാർ ആയിരുന്നു. നളിയായിൽ അവർ താമസിച്ചിരുന്നത് ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തിട്ടായിരുന്നു. അത് അവരുടെ കിടപ്പുമുറിയും അടുക്കളയും, കുളിപ്പുരയും ഒക്കെ ആയിരുന്നു. വളരെ ത്യാഗോജ്വലമായി അവർ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതുപോലെ ഒരു സ്ഥലത്ത് ദൈവത്തിനുവേണ്ടി പ്രവർത്തിക്കണം എന്ന് ആഗ്രഹം ഉണ്ടായി ഇക്കാര്യം ഞാൻ ജോണി സാറിനോടും അന്നത്തെ മിഷൻ ഡയറക്ടർ ആയിരുന്ന എബി സാറിനോടും പറഞ്ഞു. എന്നാൽ അതിനേക്കാൾ നല്ലതും ഫലവത്തും ട്രെയിനിങ് സെന്ററിൽ പഠിപ്പിക്കുന്നത് ആണ് എന്നവർ പറഞ്ഞു. കാരണം ഒരു സ്ഥലത്ത് ഒരു സഭ ഉണ്ടാകാൻ കുറഞ്ഞത് ഒരു 15 വർഷം എങ്കിലും എടുക്കും എന്നാൽ ട്രെയിനിങ് സെന്ററിൽ പഠിപ്പിച്ചാൽ കൂടുതൽ ആളുകളെ സഭാ സംസ്ഥാപനത്തിന് ഒരുക്കാം എന്ന യുക്തിയാണ്.
നളിയായിൽ ഞാൻ രാത്രി ഉറങ്ങിയത് മനോജ് താമസിച്ചിരുന്ന ഒറ്റ മുറിയിൽ ആയിരുന്നു. ജോണി സാർ വീടിന്റെ പുറത്തു ഒരു ചെറിയ കട്ടിലിലും. സാർ എന്നും അങ്ങനെ ആയിരുന്നു സുവിശേഷത്തിനുവേണ്ടി ഏതറ്റം വരേയും പോകും. ഞങ്ങൾ തിരികെ പോരുന്ന ദിവസം അവിടെ ഉണ്ടായിരുന്ന വിമൽ എന്ന ഒരു ചെറുപ്പക്കാരന്റെ വീടും ഞങ്ങൾ അന്ന് സന്ദർശിച്ചത് ഓർക്കുന്നു. അവരും വളരെ കാര്യമായി ഞങ്ങളെ സ്വീകരിച്ചു. ( വർഷങ്ങൾക്ക് ശേഷം ഉദയപ്പൂരിൽ ഉള്ള ഒരു സെമിനാരിയിൽ പഠിപ്പിച്ചപ്പോൾ വിമൽ എന്റെ വിദ്യാർത്ഥി ആയിരുന്നു) ഗുജറാത്തിന്റെ തനത് വിഭവമായ കിച്ചടിയും കടിയും ഒക്കെ ആയിരുന്നു അവർ ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. 
മടക്കവഴി നളിയായിൽ നിന്നും ബസ് മാർഗ്ഗം ഗാന്ധിധാമിൽ വന്നു. അന്ന് ഗാന്ധിധാമിൽ എന്റെ ഒരു സ്നേഹിതന്റെ സഹോദരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചില മണിക്കൂറുകൾ ചിലവഴിച്ചിട്ടാണ് ഞങ്ങൾ മടങ്ങിപ്പോയത്. ആ സഹോദരന്റെ ബന്ധുക്കളിൽ ഒരാളിന്റെ വീട്ടിൽ ഞങ്ങൾക്ക് വളരെ രുചികരമായ ഉച്ച ഭക്ഷണം തയ്യാർ ചെയ്തിട്ടുണ്ടായിരുന്നു. മുറ്റത്ത് മൂസംബിയും, മാതള നാരകവും ഒക്കെ സമൃദ്ധമായി വിളഞ്ഞു കിടന്നിരുന്ന വളരെ മനോഹരമായ ഒരു വീടായിരുന്നു അത്. വീട്ടുടയവൻ, വീടിന്റെ ഓരോ മുറികളിലേക്കും, മട്ടുപ്പാവിലേക്കും ഒക്കെ ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. 'എല്ലാം ഞാൻ അദ്വാനിച്ചു ഉണ്ടാക്കിയതാണ്' എന്ന് പറഞ്ഞു. മലയാളികളിൽ മിക്കപേർക്കും അന്ന് കണ്ടല തുറമുഖത്തു ജോലി ഉണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ജീവിത നിലവാരവും വളരെ ഉയർന്നതായിരുന്നു. ഞങ്ങളുടെ ആതിഥേയനായ ഈ വീട്ടുടയവനും തുറമുഖത്തെ ജോലിക്കാരൻ ആയിരുന്നു. ഭക്ഷണം കഴിച്ച് അല്പനേരം വിശ്രമിച്ചിട്ടാണ് ഞങ്ങൾ മടങ്ങിയത്. അവരോട് വിട പറയുമ്പോൾ ഇനി ഒരിക്കലും അവിടേക്ക് ചെല്ലും എന്ന് കരുതിയില്ല എന്നാൽ ഒരിക്കൽ കൂടെ ഞാൻ അവിടേക്ക് പോയി. അത് അപ്രതീക്ഷിതമായി പോകേണ്ടി വന്നതാണ്. അക്കാര്യം പിന്നീട് എഴുതാം (തുടരും...)

ഓർമ്മയുടെ ഊടുവഴിയിലൂടെ -2

ശവം എന്ന സ്വത്വം...
---------------------
കഴിഞ്ഞ ദിവസം കച്ചിൽ പോയ കാര്യം എഴുതിയിരുന്നുവല്ലോ? ഓരോ യാത്രകളും അവസാനത്തേത് ആണ് എന്ന് കരുതിയാണ് മടങ്ങുക. പക്ഷേ ചില മാസങ്ങൾ കഴിഞ്ഞപ്പോളാണ് ഇന്ത്യയെ നടുക്കിയ മഹാ ഭൂകമ്പം ഗുജറാത്തിലെ കച്ചിൽ ഉണ്ടാകുന്നത്.
അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. ജനുവരി 26; ഇന്ത്യയുടെ 51 -ആം റിപ്പബ്ലിക് ദിനം. രാവിലെ 8.46 നായിരുന്നു ആദ്യ പ്രകമ്പനം ഉണ്ടാകുന്നത്. ഞാൻ വില്യം എന്ന ഒരു സഹോദരനുമായി എന്റെ മുറിയിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വിദ്യാർത്ഥികൾ ചിലർ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലും മറ്റു ചിലർ ക്ളാസിനുപോകാൻ തയ്യാറെടുക്കുകയും ആയിരുന്നു. ഭൂമി കുലുങ്ങാൻ തുടങ്ങിയപ്പോൾ അവർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ഭൂമി കുലുങ്ങുക ആയിരുന്നില്ല ആടുകയായിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ മുകളിലുള്ള ജലസംഭരണി തുളുമ്പി വെള്ളം താഴേക്ക് ഒഴുകി. മുറ്റത്തുണ്ടായിരുന്ന മീൻകുളത്തിൽ നിന്നും വെള്ളം കൈവരി കടന്നു പുറത്തേക്ക് തെറിച്ചു. ആകെ ഭയാനകമായ അന്തരീക്ഷം. വിദ്യാർത്ഥികൾ മുറ്റത്ത് നിന്നുകൊണ്ട് വിളിക്കുകയാണ്. 'സാറേ വേഗം വാ അല്ലേൽ വീട് മണ്ടക്ക് വീഴും'. ഞാൻ ഓടാൻ നോക്കി കഴിയുന്നില്ല. ഭൂമി വള്ളം പോലെ ആടുകയാണ്. എങ്ങനെയോ ഞാൻ അവരുടെ അടുത്ത് എത്തി. അവർ കൂട്ടമായി പ്രാർത്ഥിക്കുകയാണ്. വില്യം കൈയ്യിൽ ഒരു കത്തിയുമായാണ് പ്രാർത്ഥിക്കുന്നത്. ഒരു പക്ഷേ മറിഞ്ഞു താഴെ വീഴുകയാണെങ്കിൽ കത്തി ദേഹത്ത് കയറേണ്ട എന്ന് കരുതി ഞാൻ അത് വാങ്ങി താഴെ ഇട്ടു. എല്ലാവരും ചേർന്ന് ദൈവത്തോട് നിലവിളിക്കുകയാണ്. അൽപ്പ നേരം കഴിഞ്ഞപ്പോൾ ഭൂമിയുടെ കുലുക്കം നിലച്ചു. എങ്കിലും അടുത്തുള്ള ഗ്രാമത്തിൽ നിന്നും വലിയ നിലവിളി കേൾക്കാമായിരുന്നു. 
ഞങ്ങൾ സുരക്ഷിതർ ആയിരുന്നു എങ്കിലും എവിടെയോ സാരമായ പ്രശ്നങ്ങൾ ഉണ്ടായെന്ന് എല്ലാവർക്കും തോന്നി.
ഭൂകമ്പം നിലച്ചു അൽപ്പസമയം കഴിഞ്ഞപ്പോൾ ജോണി സാറും സാമുവേൽ മാത്യുവും ക്യാമ്പസ്സിൽ വന്നു. എല്ലാവരും ഭയചകിതരായി ഇരിക്കുമ്പോളാണ് Petlad എന്ന സ്ഥലത്തുള്ള ഒരു കത്തോലിക്ക പള്ളിയിലെ (മറിയംപുര) മറിയയുടെ വിഗ്രഹം കരയുന്നു എന്ന കിംവദന്തി പരക്കുന്നത്. ജോണി സാർ പറഞ്ഞു നമുക്കൊന്ന് പോയി നോക്കാം. ഞങ്ങൾ രണ്ടാളും കൂടെ നേരേ അവിടേക്ക് വെച്ചുപിടിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ഏകദേശം പത്തഞ്ഞൂറ് ആളുകൾ അവിടെ കൂടിയിട്ടുണ്ട്. അവർക്കിടയിലൂടെ ഞങ്ങൾ വിഗ്രഹത്തിന്റെ അടുത്തെത്തി. എല്ലാരും പറയുകയാണ് 'കണ്ടോ കണ്ടോ മറിയ കരയുകയാണ്'. ഞങ്ങൾ എത്ര സൂക്ഷിച്ച് നോക്കിയിട്ടും ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. അവിടെ നിന്നും ഞങ്ങൾ തിരികെ പോയി. ആ ദിവസം അങ്ങനെ കഴിഞ്ഞു. 
പിറ്റേന്ന് ശനിയാഴ്ച ആണ്. അന്ന് ഓഫീസ് ഉച്ചവരെയേ ഒള്ളൂ. രാവിലെ ജോണിസാർ ഓഫീസിൽ വന്നപ്പോൾ പറഞ്ഞു നമുക്ക് അഹമ്മദാബാദിൽ വരെ പോകാം. അന്ന് ബക്കൂൾ ഭായി എന്ന് വിളിക്കുന്ന ഐ. ജി. ക്രിസ്ത്യൻ അഹമ്മദാബാദിൽ നിന്നുമാണ് ഓഫീസിൽ വന്നിരുന്നത്. അവിടെ ധാരാളം പേർ മരിക്കുകയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായി എന്നും അറിയാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങൾ അഹമ്മദാബാദിൽ ചെന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾ... അവയ്ക്കടിയിൽ ജീവനുള്ളവരും മരിച്ചവരുമായി നിരവധി ആളുകൾ. എവിടെയും R.S.S കാർ കാക്കി നിക്കറും ഇട്ട് വടിയുമായി നടക്കുകയാണ്. ദൂരെ നിന്ന് ഞങ്ങൾ അതൊക്കെ കണ്ടു. എന്നിട്ട് ബക്കൂൾ ഭായിയുടെ ഭാര്യ നേഴ്സ് ആയിട്ട് ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് പോയി. ആളുകൾ പരക്കം പായുകയാണ്. ഉറ്റവരും ഉടയവരും ഒക്കെ നഷ്ടപ്പെട്ടവർ. ഞങ്ങളുടെ കൂടെ മനോജ് വസാവയും , സി ഐ തോമസ് എന്ന ഒരു പാസ്റ്ററും, ബക്കൂൾ ഭായിയും ഉണ്ട്. ഞാനും മനോജ് ഉം അൽപ്പം പിന്നിലായി നടക്കുകയായിരുന്നു. മുൻപിൽ പോകുന്നവർ മോർച്ചറിയിലേക്ക് ആണ് എന്ന് അറിയാതെയാണ് ഞങ്ങൾ അവർക്കു പിന്നാലെ പോയത്. മോർച്ചറിയുടെ കവാടത്തിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്നവർ രണ്ടുപേർ പിന്നോക്കം മാറി. ജോണി സാറും ഞാനും മനോജ് ഉം അകത്ത് കയറി. ശീതീകരിച്ച മുറിയാണ്. ഫ്രീസറിന്റെ നേരിയ മുരൾച്ച ഒഴിച്ചാൽ മുറി ശാന്തമാണ്. മാസ്ക് കൊണ്ട് വായും മൂക്കും മറച്ച ഒരാൾ മുറിയുടെ കോണിൽ ഇട്ടിരുന്ന മേശക്കരികിൽ ഇരിപ്പുണ്ട്. ശവങ്ങൾ ആണ് മുറി നിറയെ. പോസ്റ്റുമോർട്ടത്തിനായി വയർ പിളർന്നവയാണ് മിക്കവയും. കാൽ വിരലുകൾക്കിടയിൽ മടക്കി വച്ച തുണ്ടുകടലാസിൽ സ്വത്വം ഉൾക്കൊണ്ടുകൊണ്ട് കിടക്കുകയാണ് ശവങ്ങൾ. ഇന്നലെ വരെ അവർ ആരൊക്കെ ആയിരുന്നു? പണക്കാർ ആയിരുന്നിരിക്കാം, പാവപ്പെട്ടവർ ആയിരുന്നിരിക്കാം. ഹിന്ദുവോ മുസ്ലിമോ, ക്രിസ്‌ത്യാനിയോ ആയിരുന്നിരിക്കാം...ഇന്ന് അവരുടെ ആളത്വം കേവലം ഒരു തൂണ്ട് കടലാസിൽ കാലിലെ പെരുവിരലിനും രണ്ടാമത്തെ വിരലിനും ഇടയിൽ...ഇവിടെ കിടക്കുന്നവർക്ക് എല്ലാവർക്കും പൊതുവായ ഒരു സ്വതമാണ്...ശവം എന്ന സ്വത്വം... 
ജോണി സാർ അവിടെ ഇരുന്ന ആളിനോട് ചോദിച്ചു; 'രണ്ട് ഫോട്ടോ എടുത്തോട്ടെ?' അയാൾ സമ്മതം മൂളി. ഒരു ശവത്തിന്റെ തലഭാഗം ഒരു തുണി കൊണ്ട് മറച്ചിരിക്കുക ആയിരുന്നു. അത് മാറ്റേണ്ട എന്നയാൾ പറഞ്ഞു. കാരണം ഭയന്നു പോകുമത്രേ. ജോണി സാർ പടം എടുക്കുകയാണ്...അപ്പോൾ മേശപ്പുറത്തിരുന്ന പഴയ ഫോൺ ശബ്‌ദിച്ചു. കിർർർ...കിർർർ... ശബ്ദം വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. കാലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക്...ഇറങ്ങി ഓടാൻ പറ്റില്ല. മോശമല്ലേ...പേടിയാണന്നാളുകൾ പറയില്ലേ? പടം ഒക്കെ എടുത്തു പുറത്തിറങ്ങി അന്ന് തന്നെ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. പിറ്റേന്ന് ഞാറായ്ച്ച ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു യാത്ര തുടങ്ങിയ ദിവസം. അത് പിന്നീട് എഴുതാം...(തുടരും...)

2017 ഏപ്രിൽ 8, ശനിയാഴ്‌ച

ചില വാതിലുകൾ അടയ്‌ക്കുന്ന ദൈവം

ദൈവത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്; അവിടുന്ന് വാതിലുകൾ തുറക്കുന്നവനാണ് എന്നാണ്. എന്നാൽ ചിലപ്പോഴൊക്കെ ദൈവം ചില വാതിലുകൾ നമ്മുടെ മുൻപിൽ കൊട്ടി അടയ്‌ക്കാറുണ്ട്. എന്റെ മുന്പിൽ ദൈവം അടച്ച ഒരു വാതിലിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്.


സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒരു ഡോക്ടറേറ്റ് എടുക്കുക എന്നത് എന്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അക്കാര്യം ദൈവത്തോട് പറയുകയും സ്ഥിരമായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ 2009-ൽ മധുരൈയിലെ T.T.S-ൽ അപേക്ഷിക്കുകയും പ്രവേശനം ലഭിക്കുകയും ചെയ്തു. ആ വർഷം ഡോക്ടറൽ വിദ്ധ്യാർത്ഥികൾക്കുള്ള മെഥഡോളജിയുടെ ക്ലാസ് ബാംഗ്ളൂർ യുണൈറ്റഡ് തിയളോജിക്കൽ കോളേജിൽ (U.T.C) ആയിരുന്നു. രണ്ട് ആഴ്ച്ചത്തെ ക്ലാസ്സിന് പതിനായിരം രൂപ ആയിരുന്നു അന്നത്തെ ഫീസ്. ആ ഫീസ് അടച്ച് ക്ലാസ്സിന് സംബന്ധിച്ചു. പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിൽ നിന്നും സ്റ്റഡി ലീവിനുള്ള കാര്യങ്ങൾ ക്രമീകരിച്ചു. അന്ന് T.T.S-ൽ ഡോക്ടറൽ വിദ്ധ്യാർത്ഥികളിൽ നിന്നും 135000/- രൂപയാണ് പ്രതിവർഷം ഫീസ് ഇനത്തിൽ ഈടാക്കിയിരുന്നത്. പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിൽ നിന്നും ശന്പളം തരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അത് ഫീസ് അടയ്‌ക്കാൻ തികയുമായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്ന പണം ഒക്കെ മെഥഡോളജി ക്ലാസ് കഴിഞ്ഞപ്പോഴേക്കും തീർന്നായിരുന്നു. ജൂൺ 13 ശനിയാഴ്ച്ച 5 മണിക്കാണ് ഓപ്പണിങ് സർവീസ്. ജൂൺ ആദ്യ വാരത്തിലും പണം ഒന്നും ശരിയായില്ല. അപ്പോഴാണ് T.T.S-ൽ പഠിച്ചുകൊണ്ടിരുന്ന D. Mathews(Mathews Daniel) സാർ എന്നോട് പറയുന്നത് 'സജി സാറേ പ്രിൻസിപ്പലിനെ ഒന്ന് കണ്ട് നോക്ക് ഒരു പക്ഷേ ഫീസിന്റെ കാര്യത്തിൽ എന്തെങ്കിലും ഇളവ് ചെയ്‌തേക്കും.' ആ ഇടയ്‌ക്കാണ്‌ Dr. Gnanavaram പ്രിൻസിപ്പലായി ചുമതല ഏറ്റത്. അത് ഒരു നല്ല ആശയം ആണെന്ന് എനിക്കും തോന്നി. അങ്ങനെ ജൂൺ മാസം 5-)൦ തീയതി വെള്ളിയാഴ്ച രാവിലെ പ്രിൻസിപ്പലിനെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തു. നന്നേ വെളുപ്പിന് മാത്യു സാറിനെ വിളിച്ചുണർത്തി അവിടെ നിന്നും കുളിയും പ്രഭാത ഭക്ഷണവും ഒക്കെ കഴിഞ്ഞാണ് പ്രിൻസിപ്പലിനെ കാണാൻ പോയത്. അദ്ധേഹവുമായി ഫീസ് ഇളവിനെപ്പറ്റി സംസാരിച്ചു. അദ്ദേഹം പറഞ്ഞു കുടുംബമായി ക്യാന്പസിൽ താമസിക്കുകയാണെങ്കിൽ 135000/- രൂപയും കൊടുക്കണം. അതല്ല ഞാൻ ഒറ്റയ്‌ക്കാണങ്കിൽ 100000/- രൂപാ കൊടുത്താൽ മതിയാകും. തന്നെയുമല്ല ആദ്യ ഗഡുവായ 50000/- രൂപയ്‌ക്കു പകരം 25000/- രൂപ നൽകിയാൽ മതി എന്ന്. നാൽപ്പത്തിയഞ്ച് മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവിൽ താൻ പറഞ്ഞു. 25000 രൂപാ ഉണ്ടങ്കിൽ സജി വന്നോളൂ; ഇല്ലെങ്കിൽ തന്റെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ. 

ഇരുപത്തയ്യായിരം രൂപാ എടുക്കാനില്ലാത്ത വിഷമത്തോടെയാണ് ഞാൻ വീട്ടിലേക്ക് മടങ്ങി പോയത്. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും നിറം മങ്ങുന്പോൾ ഉണ്ടാകുന്ന ഒരു വല്ലാത്ത അവസ്ഥ. അത് വിവരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മെഥഡോളജിയുടെ ക്ലാസ് നടക്കുന്പോളാണ് അമേരിക്കയിൽ നിന്നും ഡോക്ടറേറ്റിനുള്ള അഡ്മിഷൻ ലെറ്റർ കിട്ടുന്നത്. പക്ഷേ വിദേശ പഠനത്തിന് നാട്ടിലേക്കാൾ ചിലവാണ്. എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുന്പോൾ എന്റെ ജേഷ്ഠൻ പറഞ്ഞു വീസ പ്രോസസ്സിങ്ങിനുള്ള 10000 രൂപ താൻ തരാം വെറുതേ എംബസ്സിയിൽ ഒന്ന് പോയി നോക്ക്. അങ്ങനെ 25000 രൂപ എടുക്കാൻ ഇല്ലാഞ്ഞതിനാൽ എനിക്ക് അമേരിക്കൻ എംബസ്സിയിൽ പോകേണ്ടി വന്നു. ഇന്ന് തിരിഞ്ഞു നോക്കുന്പോൾ തിരിച്ചറിയുന്നു; ദൈവം ആ വാതിൽ എനിക്ക് മുന്പിൽ അടച്ചതായിരുന്നു. 

"എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നേ, സകലവും നന്മയ്‌ക്കായി കൂടി വ്യാപാരിക്കുന്നു എന്ന് നാം അറിയുന്നു." (റോമർ 8:28)

2017 മാർച്ച് 28, ചൊവ്വാഴ്ച

പാഥേയം

ക്ലിനിക്കൽ പാസ്‌റ്ററൽ എഡ്യൂക്കേഷൻ (C. P. E) ക്ലാസ്സിൽ  faith story അവതരിപ്പിക്കണമായിരുന്നു. അല്പം ആശങ്കയോടെയാണ് തുടങ്ങിയത്. കാരണം യഹൂദാ റബ്ബിയും, കന്യാസ്ത്രീകളും, കത്തോലിക്ക പുരോഹിതനും ഒക്കെയുണ്ട് ക്ലാസ്സിൽ...
തുടങ്ങിയത് മാമലകൾക്ക് അപ്പുറം അങ്ങ് മണിയാറിൽ നിന്നാണ്...

വിശ്വാസ ജീവിതത്തിൽ പിച്ച വച്ച് നടത്തിയവരിൽ ഒന്നാമൻ ഗുരുനാഥൻ Abraham Chirackel Varughese പിന്നെ പല കൈകളും കരുത്തേകിയിട്ടുണ്ട്...അതൊക്കെ പറഞ്ഞു ഒടുവിൽ നിർത്തിയത് കാലിഫോർണിയയിൽ നിന്നും പിറ്റ്സ്ബർഗിലെക്കുള്ള യാത്ര വിവരിച്ചാണ്...

ഒരുനാൾ ഒരു ഉൾവിളി...അമേരിക്കയിൽ ഒരു സഭാ സംസ്ഥാപനത്തിന് പുറപ്പെടുക...യാത്രക്ക് ആവശ്യമായ പണം കൈകളിൽ ഇല്ല...ദീർഘ ദൂരം വാഹനം ഓടിച്ചു പരിചയം പോരാ... 'നാഥാ നിന്റെ വാക്കിനു വല ഇറക്കാം എന്ന് പറഞ്ഞ പത്രോസ് എന്നും ഒരു ആവേശം ആയിരുന്നു...ഇന്നും അങ്ങനെ ആണ്...
യാത്രയ്‌ക്ക്‌ ആവശ്യമായ ഒരു വാഹനം ദൈവം തന്നത് കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ? വാഹനം വാങ്ങിക്കഴിഞ്ഞ് കൈയ്യിൽ ബാക്കി ഉണ്ടായിരുന്നത് ആകെ 400 dollar മാത്രം. താണ്ടുവാനുള്ള ദൂരം ഏതാണ്ട് 2700 മൈലുകൾ (4500 -ൽ അധികം കിലോമീറ്ററുകൾ)...വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും ഈ പണം തികയില്ല...

2013 ജൂലൈ മാസം 27-)o തീയതി രാത്രി 11 കഴിഞ്ഞു പുറപ്പെട്ടപ്പോൾ...സ്നേഹിതൻ John Wesley Mathew വും കുടുംബവും സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യാൻ സഹായിച്ചു...

35 മൈലുകൾക്ക് അപ്പുറം ഉള്ള മറ്റൊരു സ്നേഹിതൻ സാബുവിന്റെ (Sabu Varghese, Blessy Sabu ) ഭവനത്തിൽ ആ രാത്രി വിശ്രമിച്ചു. പ്രഭാതത്തിൽ യാത്രയായപ്പോൾ താൻ വാങ്ങിത്തന്ന പാഥേയം (Chicken Wings). അത് ആദ്യ ദിവസത്തെ മന്ന...അത് വെറും ചിറകുകൾ അല്ലായിരുന്നു. യാത്ര മുഴുവൻ പറക്കാനുള്ള വിശ്വാസ ചിറകുകൾ...

Arizona വഴിയാണ് യാത്ര. അവിടെ, മണക്കാലായിലെ പഴയ സഹപാഠികൾ ആയിരുന്ന Daniel Lukose, Finny Jacob, Manu Cherukara എന്നിവരുടെ ആഥിത്യം സ്വീകരിച്ചനന്തരം യാത്ര തുടർന്നു...അടുത്ത ലക്‌ഷ്യം Dallas ആണ്...നല്ല ഒരു സത്രത്തിൽ (Motel) വിശ്രമിക്കാൻ കൈയ്യിലെ പണം തികയാഞ്ഞതുകൊണ്ട് 95 ഡിഗ്രി F ചൂടിൽ വാഹനത്തിൽ 7 മാസം പ്രായമായ കുഞ്ഞുമായി വിശ്രമിക്കാൻ ഒരു വിഭല ശ്രമം...അന്തിയുറങ്ങാൻ ഒരു ഇടം ഇല്ലാത്തവരുടെ (Homeless) വേദന ഉൾക്കൊണ്ടുകൊണ്ട് യാത്ര തുടർന്നു...

Dallas ഞങ്ങളുടെ വിശ്വാസ ജീവിതത്തിലെ എലിം (Elim) ആണ്...ഈന്തപ്പനകുളുടെയും, നീരുറവിന്റെയും പട്ടണം...ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് മുഖങ്ങളുണ്ടിവിടെ. Jose Ninan എന്നും ഒരു സഹയാത്രികൻ ആണ്‌. അദ്ധേഹത്തിന്റെ വീടിനെക്കുറിച്ച് ഓർക്കുന്പോൾ ഒക്കെ ഗൃഹാതുരത്വ സ്മരണകളുടെ വേലിയേറ്റമാണ് മനസ്സുനിറയെ.... Reni Chacko, Finny Chacko, സുസൻ ആന്റി അങ്ങനെ പലരുണ്ട്... റെനി യുടെ വീട്ടിൽ നിന്നും പ്രാതൽ കഴിച്ചാണ് അവിടെ നിന്നും യാത്ര തുടരുന്നത്...
Dallas ൽ വച്ച് ആരോ ചോദിച്ചു എവിടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു അറിയില്ല. അബ്രഹാമിനെപോലെ... തൊണ്ട ഇടറാതെ സൂക്ഷിച്ചാണ് മറുപടി പറഞ്ഞത്...
നിങ്ങൾക്ക് വട്ടാണോ പാസ്റ്റർ (Are you crazy? Going with small three kids and not knowing where are you heading towards) മൂന്നു പൊടി കുഞ്ഞുങ്ങളുമായി എവിടേക്ക് എന്ന് അറിയാതെ ഇങ്ങനെ ???
മറുപടി മൌനത്തിൽ ഒതുക്കി...നിസ്സഹായത കണ്ടതുകൊണ്ടാവാം ചോദ്യ കർത്താവും മൌനത്തിന്റെ വാൽമീകത്തിൽ ഒളിച്ചു... 
Dallas ൽ നിന്നും പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് സുഹൃത്തുക്കളിൽ ഒരാൾ ആയ Pastor Mathew James ( Harvy Mini) പിറ്റ്സ്ബർഗി നെക്കുറിച്ച് പറയുന്നത്...സഭ തുടങ്ങാൻ പറ്റിയ ഇടം ആണത്രേ...

അങ്ങനെ യാത്രയുടെ ദിശ Tennesse വഴിയാക്കി. അവിടെയുള്ള  Sabu K. Oommenഅടുത്ത് 2 ദിവസം. അവരുടെ ആദിഥ്യം സ്വീകരിച്ചനന്തരം യാത്ര തുടർന്നു...അവിടെ വിശ്രമിക്കാൻ സ്ഥലം ഒരുക്കിയ ബിബിൻ ന്റെ സഹധർമിണി നിസ്സി ( Nissy Bibin Manayil) തന്ന പോതിചോറിന്റെ രുചി നാവിൽനിന്ന് ഇനിയും പോയിട്ടില്ല...

ഒടുവിൽ...പിറ്റ്സ്ബർഗിൽ... മുൻ പരിചയക്കാർ ആരും ഇല്ല. മാത്യുവിന്റെ അളിയൻ റോണി യുടെ Robin John) താമസ സ്ഥലം താല്ക്കാലിക അഭയ സ്ഥാനം ആയി. സ്ഥിര താമസത്തിന് ഒരു ഇടം കിട്ടാതെ വീണ്ടും കിഴക്കോട്ട്... (East Cost) അങ്ങ് philadelphia വരെ...ഇത് സഹോദര സ്നേഹത്തിന്റെ പട്ടണം...അവിടെ നിന്ന് വീണ്ടും പിറ്റ്സ്ബർഗിലേക്ക്...മാത്യു ഒപ്പം ഉണ്ട്. രാവിലെ ഇരുവരും വീട് അന്വേഷിച്ചു ഇറങ്ങും...കടക്കരാൻ അല്ലാത്തതുകൊണ്ട് (Poor credit history) ഉം, ജോലി ഇല്ലാത്തതുകൊണ്ടും, ഒരു സംഘടനയുടേയും പിൻബലം ഇല്ലാത്തതുകൊണ്ടും ആരും വാടക വീട് തരാൻ തയ്യാറായില്ല. ഒടുവിൽ ഒരു അപാർട്മെന്റ് തരപ്പെട്ടു. അവിടെ അഡ്വാൻസ് നൽകിയനന്തരം റോണിയുടെ താമസസ്ഥലത്ത് എത്തിയപ്പോളാണ് ഞങ്ങൾ ബാബുച്ചായാൻ എന്ന് വിളിക്കുന്ന Babu Chacko യുടെ ഫോണ്‍ വരുന്നത്. താൻ പറഞ്ഞു ഒരു പാകിസ്ഥാനി ഡോക്ടറിന്റെ വീട് ഫ്രീ ആയിട്ടുണ്ട്‌ എന്താ നോക്കുന്നോ? വീട് അത്യാവശ്യമാണെങ്കിലും ഞാൻ പറഞ്ഞു, 'ങാ...നാളെ നമുക്ക് പോയി നോക്കാം.' പിറ്റേന്ന് ഞങ്ങൾ അവിടെ ചെന്നു. നല്ല സ്ഥലം. നല്ല വീട്. 

വഴിയന്പലത്തിൽ ഇടം ഇല്ലാഞ്ഞിട്ടു കിട്ടിയ പുൽക്കൂട്‌...അവിടെ സഭാ സംസ്ഥാപനത്തിന്റെ ഗർഭവും പേറി ഞങ്ങൾ താമസം തുടങ്ങി. ഉള്ളിൽ ഉരുവായ ശിശു വളരാൻ തുടങ്ങി...എപ്പോളും അതിന്റെ അനക്കം ശ്രദ്ധിക്കും... ആ തുടിപ്പിന്റെ ഉൾക്കരുത്തുമായി ദിവസങ്ങൾ എണ്ണി എണ്ണി... 

അങ്ങനെ ഇരിക്കുമ്പോൾ പാക്കിസ്ഥാനി ഡോക്ടർ ഞങ്ങളുടെ story, അദ്ധേഹത്തിന്റെ ഒരു സ്നേഹിതൻ Jack White നോട് പറയുന്നു... Mr. White ഞങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഒരു പഴയ വിദ്യാർത്ഥിയായ MelissaandJared Bellan നോട് പറഞ്ഞു. Pr. Jared ഞങ്ങളെ Pr. Brian Boltനു പരിചയപ്പെടുത്തി. ഞങ്ങൾ തമ്മിൽ കാണുന്നതിനു ചില മാസങ്ങള്ക്ക് മുൻപ് Pr Arul Raj, Pastor Brian Bolt നോട് പ്രവചിച്ചു "നിങ്ങൾ ഒരു ഇന്ത്യൻ സഭ തുടങ്ങും." അതിന്റെ token ആയിട്ട് 10 രൂപയും നല്കി. ബാക്കിയൊക്കെ പിറ്റ്സ്ബർഗിലെ (New Life Indian church, Pittsburgh) സഭയുടെ ചരിത്രം... 
ഇത് യഹോവയാൽ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. (Ps 118:23) 

എയർ പോർട്ട് കാണാനുള്ള ആഗ്രഹം.


രണ്ടു വർഷം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഗുജറാത്ത്‌ മധുരിക്കുന്നതും കയ്‌പ്പേറിയതുമായ ഒരുപിടി അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 2001 ലെ ഭൂകമ്പം, 2002 ലെ വർഗ്ഗീയ ലഹള അടക്കം കുറെ അനുഭവങ്ങൾ. അതിനെക്കുറിച്ചു പിന്നീടൊരിക്കൽ എഴുതാം. 

ട്രെയിൻ യാത്ര ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ എയർപോർട്ടിൽ പോയിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ തിരുവനന്തപുരം എയർപോർട്ടിന്റെ പുറകിൽ നിന്ന് വിമാനം പറന്നുയരുന്നത് ഒരിക്കൽ എസ്‌കർഷനു പോയപ്പോൾ കണ്ടിട്ടുണ്ട്. എയർപോർട്ട് കാണാനുള്ള സ്വപ്നവുമായി നടക്കുബോളാണ് ഞാൻ പ്രവർത്തിച്ചിരുന്ന സുവിശേഷ സംഘടനയുടെ പ്രവർത്തനങ്ങൾ കാണാൻ ഒരു സായിപ്പ് അമേരിക്കയിൽ നിന്നുംവരുന്നത്. വൈകിട്ടാണ് അദ്ദേഹം എത്തുക. അന്ന് ഒപ്പം വർക്ക്‌ ചെയ്യുന്ന Samuel Mathew ആണ് സായിപ്പിനെ കൂട്ടിക്കൊണ്ട് വരാൻ പോകൂന്നത്. അദ്ദേഹം എന്നോട് ചോദിച്ചു സജി വരുന്നെങ്കിൽ വാ നമുക്കൊരുമിച്ചു പോകാം. എനിക്ക് സന്തോഷം ആയി. എയർ പോർട്ട് കാണാൻ ഉള്ള ഒരു അവസരം വന്ന് ചേർന്നിരിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ഞാനും അഹമ്മദാബാദിലേക്ക് പോയി. ആദ്യം പോയത് അഹമ്മദാബാദിലുള്ള ഒരു ബൈബിൾ ട്രെയിനിങ് സെന്ററിലേക്കാണ്. അവിടെ നിന്നും സംസ്ഥാനത്തിന്റെ ചുമതല ഉള്ള ഒരാളെക്കൂടെ കൂട്ടണമായിരുന്നു. അദ്ദേഹം എന്നെ കണ്ടപ്പോൾ കോപപരവശനായി പറഞ്ഞു: "നീ എന്തിനാണ് വന്നത്? എയർ പോർട്ടിൽ ഞങ്ങൾ പൊയ്ക്കൊള്ളാം നീ തൽക്കാലം ഇവിടെ ഇരുന്നാൽ മതി." അദ്ദേഹത്തിന്റെ മാതൃഭാഷയിൽ പിന്നേയും എന്തൊക്കെയോ പറഞ്ഞിട്ട് അവർ പോയി. എനിക്ക് വലിയ അപമാനഭാരവും വിഷമവും തോന്നി. 

അന്ന് എന്റെ സ്നേഹിതരിൽ ഒരാളായ Prabhakar Malladi ആയിരുന്നു ആ സെന്ററിന്റെ ചുമതല വഹിച്ചിരുന്നത്. എന്റെ വിഷമം കണ്ടപ്പോൾ താൻ പറഞ്ഞു "സജി സാറേ...എനിക്ക് സാറിന്റെ വിഷമം മനസ്സിലാകുന്നുണ്ട്...ദൈവ നാമ മഹത്വത്തിനായി ഈ പ്രയാസം സാറിന് ഒരു അനുഗ്രഹമായി തീരും." അത് കേവലം ഒരു ആശ്വാസ വാക്ക് ആയിരുന്നില്ല. പ്രവചനം ആയിരുന്നു. Trivandrum, London Heathrow, Mumbai, Frankfurt airport Germany, JFK New York, Newark airport, LAX, Fort Lauderdale airport, Kuwait International Airport, O'Hare International Airport, Hartsfield–Jackson Atlanta International Airport, Abu Dhabi International Airport, Philadelphia International Airport, Pittsburgh International Airport, Dallas/Fort Worth International Airport, Denver International Airport, George Bush Intercontinental/ Houston Airport, Phoenix Sky Harbor International Airport...അങ്ങനെ നീളുകയാണ് പോയിട്ടുള്ള എയർ പോർട്ടുകളുടെ നിര. ഓരോ എയർ പോർട്ടിൽ ഇറങ്ങുന്പോഴും ആ സംഭവം ഞാൻ ഓർക്കാറുണ്ട്.

നല്ല ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന ദൈവം

ഉപരി പഠനം എക്കാലത്തേയും എന്റെ സ്വപ്നവും പ്രാർത്ഥനയും ആയിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തീക പശ്ചാത്തലം ഇല്ലായിരുന്നു താനും. മണക്കാല ഫെയ്‌ത് തിയളോജിക്കൽ സെമിനാരിയിൽ ബിരുദ പഠനം തീരാറായ സമയത്താണ് എന്റെ പഴയ സ്നേഹിതരായിരുന്ന സിബിയും, ജോൺസൻ ജോർജ് സാറും ഒരു ദിവസം എനിക്ക് ഫോൺ ചെയ്യുന്നത്. അവർ അന്ന് സെറാംപൂരിൽ പഠിക്കുകയാണ്. ജോൺസൻ സാറിനെ പരിചയപ്പെടുന്നത് തിരുവല്ലയിൽ ക്രൈസ്‌തവ ബോധി നടത്തിയ ഒരു കഥ അരങ്ങിൽ വച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും അന്ന് കഥകൾ അവതരിപ്പിച്ചിരുന്നു. ഫോൺ ചെയ്തപ്പോൾ ജോൺസൻ സാർ പറഞ്ഞു 'ഗോസ്പൽ ഫോർ ഏഷ്യക്ക് ബിരുദ ധാരികളെ ആവശ്യം ഉണ്ട്; അവർ താൽപ്പര്യം ഉള്ളവരെ ഉപരി പഠനത്തിന് അയക്കും. അങ്ങനെ ഞാൻ സാർ പറഞ്ഞത് അനുസരിച്ചു ജി. എഫ്. എ യിലെ ശാമുവേൽ മാത്യു സാറിനെ കണ്ടു. അദ്ദേഹത്തിനും താൽപ്പര്യം ആയി. ഒരു വർഷം കഴിയുമ്പോൾ എം.റ്റി.എച്ച് നു വിടാം എന്ന് താനും പറഞ്ഞു. അങ്ങനെ ഞാൻ ജി. എഫ്. എ. യിൽ ചേർന്നു. പ്രഥമ നിയമനം ഗുജറാത്ത് ആയിരുന്നു. ഊണിലും ഉറക്കത്തിലും എല്ലാം ഞാൻ എന്റെ ഉപരി പഠന സ്വപ്നം താലോലിച്ചുകൊണ്ടിരുന്നു. ഒരു രാത്രി എന്റെ കിടക്കയ്ക്കു അരുകിൽ ഒരാൾ വന്നിട്ട് എന്നോട് പറഞ്ഞു, 'മകനെ നീ വിഷമിക്കേണ്ട ഞാൻ നിന്നെ ഉപരി പഠനത്തിന് വിടും' ആ സ്വപ്നം എന്റെ പകൽ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകർന്നു.

ഗുജറാത്തിൽ പല തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അവസരങ്ങൾ തന്നു. കുറെ നാൾ ഗുജറാത്തിനും രാജസ്ഥാനും അതിർത്തിയിലുള്ള ജാലോധ് എന്ന സ്ഥലത്തുള്ള ഒരു ട്രെയിനിങ് സെന്ററിൽ പ്രവർത്തിച്ചു. അപ്പഴാണ് ഉപരി പഠനത്തിനുള്ള അപേക്ഷ അയക്കുന്നത്. അന്ന് എബി സാറാണ് മിഷന്റെ ഡയറക്ടർ. അദ്ദേഹം എന്നോട് വിശദശാംശങ്ങൾ ചോദിക്കുകയും സംസ്ഥാന ഓഫീസിൽ നിന്നും അനുവാദം വാങ്ങാൻ പറയുകയും ചെയ്തു. അങ്ങനെ ഞാൻ സ്റ്റേറ്റ് ഓഫീസിലേക്ക് അപേക്ഷ അയച്ചിട്ട് രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഞാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രെയിനിങ് സെന്റർ ഗുജറാത്ത്‌ സംസ്ഥാന ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്ന സുനാവ് കോംപൗണ്ടിലേക്കു മാറ്റുന്നത്. അവിടെ എത്തി രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഓഫീസ് ക്ലീൻ ചെയ്ത് ചവറുകൾ തീയിടുമ്പോൾ എന്റെ സ്നേഹിതനും സഹപ്രവർത്തകനും ആയിരുന്ന ശാമുവേൽ മാത്യു, ഞാൻ അയച്ച അപേക്ഷ ചവറുകൾക്കിടയിൽ നിന്നും എടുത്തിട്ടു എന്റെ നേരേ നീട്ടി. അത് കണ്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഒരു നൊമ്പരം ഉണ്ടായി. ഞാൻ അത് വാങ്ങി ആളി കത്തുന്ന തീ നാളങ്ങളിലേക്ക് നീട്ടി പിടിച്ചു കത്തിച്ചു കൊണ്ട് പറഞ്ഞു "എന്റെ M.Th ന്റെ സ്വപ്നം ആണ് ഈ കത്തുന്നത്." രണ്ട് ദിവസം കഴിഞ്ഞു ഞാൻ ചാപ്പലിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പ്രേത്യേക പ്രേരണ ഉണ്ടായിട്ടു ഞാൻ പറഞ്ഞു 'ഈ കഴിഞ്ഞ ദിവസം ഞാൻ എന്റെ എം.റ്റി.എച്ചിന്റെ സ്വപ്‌നങ്ങൾ ചുട്ടെരിച്ചെങ്കിലും ആ ചാരത്തിൽ നിന്നും എനിക്ക് എം. റ്റി. എച്ച് തരാൻ ദൈവത്തിന് കഴിയും.' 
ദിവസങ്ങൾ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു. അതിനിടക്ക് ഞാൻ മധുര റ്റി.റ്റി.എസ് ൽ നിന്നും അപേക്ഷ വരുത്തി. പൂരിപ്പിച്ചു വച്ചു. മാർച്ച് മാസം ഒന്നാം തീയതി ആയിരുന്നു അപേക്ഷ അയക്കേണ്ട അവസാന തീയതി. പക്ഷെ ഞാൻ കരുതി മാർച്ച് 31 ആണ് deadline. മാർച്ച് 23 ന് ഞാൻ പൂരിപ്പിച്ചു വച്ച അപേക്ഷ എടുത്തു നോക്കിയപ്പോഴാണ് അറിയുന്നത് 23 ദിവസങ്ങൾ താമസിച്ചിരിക്കുന്നു. നിരാശയോടെ ഞാൻ എന്റെ കിടക്കയിൽ താടിക്ക് കയ്യും കൊടുത്തിരുന്നപ്പ്പോൾ ആ പഴയ സ്വപ്നം മനസിലേക്ക് ഓടി എത്തി. എന്റ അരുകിൽ നിന്ന് ആരോ പറയുകയാണ് '23 ദിവസം താമസിച്ചത് കാര്യം ആക്കേണ്ട അപേക്ഷ ഉടൻ അയയ്കുക'. അങ്ങനെ ഞാൻ T.T.S ലേക്ക്‌ അപേക്ഷ അയച്ചു. അഡ്മിഷൻ കിട്ടി. ജി.എഫ്. എ യുടെ സഹായം കൂടാതെ പഠനം പൂർത്തിയാക്കാൻ ദൈവം സഹായിച്ചു. T.T.S ൽ കൂടെ പഠിച്ച മാത്യു വർഗീസ് ആണ് അമേരിക്കയിലേക്ക് വരാൻ സഹായിച്ചത്. അക്കാര്യം പിന്നീട് ഒരിക്കൽ പങ്കുവയ്ക്കാം. 

ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നതോടൊപ്പം എന്റെ ആദ്യത്തെ ലീഡറും ഉപരിപഠനത്തിനു പോകണം എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ജോണി സാറിനും (Johny A George), ജോൺസൻ (Johnson George) സാറിനും സ്നേഹിതനായ ശാമുവേലിനും പാസ്റ്റർ മാത്യു വര്ഗീസിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

മരണനിഴലിന്റെ താഴ് വരയിൽ

കഴിഞ്ഞ ആഴ്ച M.Th എന്ന സ്വപ്ന സാക്ഷാത്ക്കാരത്തെപ്പറ്റി ആണല്ലോ എഴുതിയത്. 2002 ജൂൺ മാസം മൂന്നാം തീയതി തിങ്കളാഴ്ച ആയിരുന്നു ഇന്റർവ്യൂ. മെയ് 31-ന് ഞാൻ മധുരൈയ്ക്ക് ട്രെയിൻ കയറി. കാര്യമായി തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. കാരണം ഇന്റർവ്യൂനായി വായിക്കാൻ ആവശ്യപ്പെട്ട പുസ്തകം (Towards Understanding Indian Society); Tamilnadu Theological Seminary യിൽ നിന്നും എനിക്ക് അയച്ചു തന്നു എങ്കിലും തക്ക സമയത്ത് എനിക്ക് കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല. തന്നെയുമല്ല യാത്ര പുറപ്പെടുന്നതിന് ചില ദിവസങ്ങൾക്ക് മുൻപ്, ജി. എഫ്. എ യുടെ നല്ലൊസപ്പാറ (മഹാരാഷ്ട്ര) ട്രെയിനിങ് സെന്ററിലെ ഒരു വിദ്യാർത്ഥി മരിച്ചതിനെത്തുടർന് അവിടേക്ക് പോകേണ്ടതുണ്ടായിരുന്നു. പല തരത്തിലുള്ള തടസങ്ങൾ ഉണ്ടായെങ്കിലും ഞാൻ വിശ്വാസത്താൽ യാത്ര തിരിച്ചു. അന്ന് M.Th (Social Analysis) മൂന്ന് വർഷമാണ്. ചിലരെ അവർ രണ്ട് വർഷത്തെ പ്രോഗ്രാമിൽ ഉൾപ്പെടുത്താറുണ്ട്. ഞാൻ ദൈവത്തോട് പറഞ്ഞു: 'രണ്ട് വർഷത്തെ പ്രോഗ്രാമിൽ എനിക്ക് പ്രവേശനം കിട്ടുകയാണെങ്കിൽ ഞാൻ ഇത്തവണ M.Th പഠിക്കും ഇല്ലെങ്കിൽ തിരിച്ചു മിഷൻ ഫീൽഡിലേക്കു പോകും.' ദൈവം എന്റെ ആഗ്രഹത്തെ മാനിച്ചു. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും ഒന്നാമതെത്താൻ ദൈവം കൃപ ചെയ്തു. അങ്ങനെ രണ്ട് വർഷത്തെ പ്രോഗ്രാമിന് എനിക്ക് അഡ്മിഷൻ കിട്ടി. പ്രവേശനം കിട്ടിയ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം ഫീസ് എങ്ങനെ അടയ്ക്കും എന്നതിനെക്കുറിച്ച്‌ ഒരു ധാരണയും ഇല്ലായിരുന്നു. മാത്രവുമല്ല മധുരയിലെ കൊതുകുകൾ പുതിയ ഒരു ഇരയെ കിട്ടിയ അവസരം നന്നായി വിനയോഗിക്കുകയും ചെയ്തു. 
പിറ്റേന്ന് വൈകിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്. രാത്രി 10 മണി കഴിയുമ്പോളാണ് മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ. അതിന് പോകാം എന്ന് പലരും പറഞ്ഞെങ്കിലും ഇത്തിരി നേരത്തേ വീട്ടിൽ എത്താം എന്ന് കരുതി ബസിന് പോകാം എന്ന് തീർച്ചയാക്കി മധുരൈയിൽ നിന്നും ചെങ്കോട്ടയ്‌ക്കുള്ള ബസിൽ കയറി ചെങ്കോട്ടയിൽ എത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കേരളത്തിലേക്ക് ഉള്ള ബസുകൾ എല്ലാം പോയെന്നും, ആകെയുള്ളത് അതുവഴി കടന്നുപോകുന്ന മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ ആണെന്നും. ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ എത്തുന്നത് രാവിലെ മൂന്ന് മണി കഴിയുമ്പോളാണ്. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ലോക്കൽ ടിക്കറ്റ് എടുത്തിട്ട് റിസർവേഷൻ കംപാർട്മെന്റിൽ കയറി T.T.E യെക്കൊണ്ട് റിസർവേഷൻ എഴുതി വാങ്ങാം എന്ന് കരുതി ടിക്കറ്റും എടുത്തു. നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു. വളരെ കുറച്ചു സമയം മാത്രമേ ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ നിർത്തുകയുള്ളു. സമയം കുറവായതിനാൽ ഞാൻ ഓടിച്ചെന്ന് റിസർവേഷൻ കംപാർട്മെന്റിൽ കയറാൻ ശ്രമിച്ചു. പക്ഷേ വാതിലുകൾ എല്ലാം അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയാണ്. യാത്രക്കാരോട് തുറക്കാൻ ആവശ്യപ്പെട്ടിട്ട് ആരും തുറക്കാതിരുന്നപ്പോൾ വാതിലിന്റെ വിടവിലൂടെ ഇടതു കൈ ഇട്ട് തുറക്കാൻ ഞാൻ ഒരു ശ്രമം നടത്തി. അപ്പോളേക്കും ട്രെയിൻ പുറപ്പെടാനുള്ള ചൂളം വിളി മുഴങ്ങി. എന്നാൽ ജനറൽ കംപാർട്മെന്റിൽ കയറാം എന്ന് കരുതി കൈ എടുക്കാൻ നോക്കിയപ്പോൾ കഴിയുന്നില്ല. കൈയിൽ കെട്ടിയിരുന്ന വാച്ച്, ട്രെയിന്റെ വാതിലിന്റെ കമ്പിക്കിടയിൽ കുടുങ്ങിപോയി. അത് അഴിക്കാൻ ഒട്ട് നേരവുമില്ല. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. എന്റെ മനസിലൂടെ ഒരായിരം ചിന്തകൾ വളരെ വേഗം കടന്നു പോയി. കൈ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര നേരം ഇങ്ങനെ തൂങ്ങി കിടക്കാനാകും...? ചെങ്കോട്ട പുനലൂർ റൂട്ടാണ്. വളരെ ഇടുങ്ങിയ വഴിയാണ്. കുറെ കഴിയുമ്പോൾ എന്റെ കൈ കുഴയും. ഞാൻ എന്ത് ചെയ്യും...? ജീവിതം തീരാൻ പോവുകയാണ്... മരണം ഇതാ തൊട്ട് മുന്പിൽ... ഞാൻ ചെല്ലുന്നതും കാത്ത് അമ്മ വഴിക്കണ്ണുമായിട്ട് ഇരിക്കുകയാണ്. അമ്മയെ കാണാൻ ആഗ്രഹം തോന്നി. ദൈവമേ ഉപരി പഠനം അവിടുത്തേക്ക്‌ ഹിതം അല്ലായിരുന്നോ? ട്രെയിനിന് വേഗം കൂടുന്നതനുസരിച്ച് ഞാൻ ട്രെയിനിന്റെ ഒപ്പം നടക്കുകയാണ്. മരണ ദൂതന്റെ തണുത്ത കര സ്പർശനം... ദൈവമേ എന്ന് വിളിച്ചുകൊണ്ട് ഞാൻ വീണ്ടും ശക്തിയായി കൈ പുറത്തേക്ക് വലിച്ചു. വാച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും കൈ പുറത്തെടുക്കാനായി. അപ്പോളേക്കും പുറകിലത്തെ ജനറൽ കംപാർട്മെന്റ് എന്റെ അടുത്തെത്തി കഴിഞ്ഞു. ആളുകൾ ഇടിച്ചു കയറുകയാണ്. എന്റെ ശരീരം വിറയ്‌ക്കുകയാണ്. വലതു കൈയിൽ ബാഗ് ഉണ്ടങ്കിലും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ എങ്ങനെയോ കയറി പറ്റി. അല്ല ദൈവം എന്നെ കയറ്റുക ആയിരുന്നു. മരണ നിഴലിന്റെ താഴ്‌വരയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കരം പിടിക്കുന്ന സർവ ശക്തനായ ദൈവം.

ദൈവീക കരുതൽ

എം. റ്റി. എച്ചിന് പ്രവേശനം കിട്ടിയ കാര്യം മുൻപ് എഴുതിയിരുന്നല്ലോ? ഇന്ന്; എം.റ്റി. എച്ചിന് പഠിച്ചുകൊണ്ടിരുന്നപ്പോൾ ലഭിച്ച ഒരു ദൈവീക കരുതലിനെക്കുറിച്ചാകട്ടെ. രണ്ടാം വർഷ ക്‌ളാസ് ആരംഭിച്ച ഇടക്കാണിത് നടക്കുന്നത്. മുൻപ് ഒരിക്കൽ സൂചിപ്പിച്ചതുപോലെ കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനിടയിലാണ് ഒന്നാം വർഷ പഠനം പൂർത്തിയാക്കിയത്. രണ്ടാം വർഷ ക്ലാസ് ആരംഭിച്ചപ്പോൾ അടയ്‌ക്കാൻ ആവശ്യമായ ഫീസ് കൈയ്യിൽ ഉണ്ടായിരുന്നില്ല. സാമ്പത്തീക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞു 'ഫീസ് മുഴുവൻ അടയ്‌ക്കാൻ ഇല്ലാതിരുന്ന നിനക്ക് ഡോർമിറ്ററിയുടെ താക്കോൽ തന്നത് ഭയങ്കര മണ്ടത്തരം ആയിപ്പോയി. ഇത് കൂടി കേട്ടപ്പോൾ എന്റെ വിഷമം ഇരട്ടിച്ചു. ദൈവത്തോട് ഞാൻ പറഞ്ഞു 'അവിടുന്ന് പറഞ്ഞിട്ടാണ് ഞാൻ ഉപരി പഠനത്തിന് വന്നത്. എന്നിട്ടും എന്തേ ഇങ്ങനെ?' 

അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഹോസ്റ്റലിലെ ഇന്റർകോമിൽ ഒരു കാൾ വന്നു. അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്‌ക്കൽ റ്റി.റ്റി. എസ്സിലെ ഒരു അദ്ധ്യാപകന്റെ ഭാര്യ ആണ്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I) ഒരു ഡയോസിസിലെ ബിഷപ്പ് ക്യാൻഡിഡേറ്റ് ആയിരുന്നു അദ്ധ്യാപകൻ. T. T. S ലെ അദ്ധ്യാപകരെ അണ്ണൻ എന്നും അവരുടെ ഭാര്യമാരെ അക്കാ എന്നുമാണ് വിളിക്കുന്നത്. അക്കയുമായി ഞാൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. അക്ക ഫോണിൽ ആവശ്യപ്പെട്ടത് ഷാജി എന്നൊരാളുമായി സംസാരിക്കണം എന്നാണ്. ഞാൻ പറഞ്ഞു ഷാജി എന്ന് പേരുള്ള ആരും ഈ ഹോസ്റ്റലിൽ ഇല്ല. അപ്പോൾ പറഞ്ഞു റൂം നമ്പർ 1 1 2-ൽ താമസിക്കുന്ന ആളാണ്. ആ റൂമിൽ താമസിക്കുന്നത് ഞാൻ ആണ്. അതുകൊണ്ട് ഞാൻ പറഞ്ഞു: '1 1 2-ൽ താമസിക്കുന്നത് ഞാൻ ആണ് സജി വർഗ്ഗീസ്.' അപ്പോൾ അക്ക പറഞ്ഞു 'സാജിയെ ഒന്ന് കാണാൻ പറ്റുമോ? വൈകിട്ട് ഞാൻ സഹോദരിമാരുടെ മീറ്റിങ്ങിന് ചാപ്പലിൽ വരുന്നുണ്ട് അവിടം വരെ ഒന്ന് വരാമോ? തീർച്ചയായും വരാം എന്ന് പറഞ്ഞു ഫോൺ വച്ചു. 

ഏകദേശം അഞ്ചു മണി ആയപ്പോൾ ഞാൻ ചാപ്പലിലേക്കു ചെന്നപ്പോൾ അക്ക ബുക്ക് സ്റ്റോറിന്റെ മുൻപിൽ എന്നെ കാത്തു നിൽക്കുക ആയിരുന്നു. അക്ക എന്റെ വിശേഷം ഒക്കെ ചോദിച്ചിട്ടു പഴയ ഒരു തമിഴ് മാസികയിൽ പൊതിഞ്ഞു എനിക്ക് ഒരു ഗിഫ്റ്റ് തന്നു. മക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്നും ഈ ഗിഫ്റ്റ് തന്ന കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. ഞാൻ റൂമിൽ എത്തി പൊതി തുറന്നു നോക്കിയപ്പോൾ എന്റെ ഫീസ് കുടിശിക തീർക്കാൻ ആവശ്യമായ കൃത്യം തുക അതിൽ ഉണ്ടായിരുന്നു. 

ദൈവീക കരുതലിന്റെ ഭാഗമായി ദൈവം ഉപയോഗിക്കുന്ന എല്ലാവർക്കായും ദൈവത്തിന് ഒരായിരം നന്ദി. 

P.S: T.T.S ൽ പഠിക്കുമ്പോൾ ആയിരുന്നു എന്റെ വിവാഹം നടന്നത്. വിവാഹ ശേഷം ഞങ്ങൾ കുടുംബമായി ആറു മാസത്തോളം സെമിനാരി ക്യാമ്പസിൽ താമസിച്ചിരുന്നു. അക്കാലയളവിൽ അക്ക; ഗിരിജയേയും വേറേ ചില സഹോദരിമാരേയും കൂട്ടി മിക്ക ദിവസങ്ങളിലും പ്രാർത്ഥിക്കുമായിരുന്നു.

ഒരു പഞ്ചാബ് യാത്രയുടെ ഓർമ്മ.


2008 മാർച്ചിലെ ഒരു മിഷൻ ട്രിപ്പിൽ നടന്ന സംഭവം ആണ്. ആ യാത്രയിൽ ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ആണ് സന്ദർശിച്ചത്. യാത്രയുടെ ഉദ്ദേശം സെമിനാരിയിൽ പഠിപ്പിച്ച വിദ്യാർത്ഥികളെ സന്ദർശിക്കുകയും അവരുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും എന്നതായിരുന്നു. ഉത്തർപ്രദേശിലെ അലിഗഡിൽ പ്രവർത്തിക്കുന്ന പാസ്റ്റർ റെജിയുടെ (Reji Thongayil George) അടുത്ത് ചില ദിവസങ്ങൾ താമസിച്ചിട്ട് അവിടെ നിന്നും അംബാലയിൽ ഉണ്ടായിരുന്ന പാസ്റ്റർ ബിജു സോളമന്റെ അരികിലേക്കാണ് പോയത്. ഇവർ രണ്ടു പേരും എന്റെ പഴയ സതീർഥ്യർ ആണ്. അവരോടൊത്തു താമസിച്ചതും ചില യോഗങ്ങളിൽ പ്രസംഗിച്ചതും അവിസ്മരണീയമാണ്.  

അംബാലയിൽ നിന്നും പോയത് ഹിമാചലിലെ സുന്ദർനഗറിലേക്കാണ്. അന്ന് അവിടെ പ്രവർത്തിച്ചിരുന്ന റെജി ജോർജിന്റെ കൂടെ ചിലദിവസങ്ങൾ പാർത്തനന്തരം പഞ്ചാബിലേക്കാണ് പോയത്. ആദ്യമായിട്ടാണ് പഞ്ചാബിൽ. നങ്കലിൽ പാസ്‌റ്റർ ആയിരിക്കുന്ന ക്രിസ്തുദാസിന്റെ (Christu Das) അടുത്തേക്കാണ് ആദ്യം പോയത്. അദ്ദേഹവും കൂടെ പഠിച്ചതാണ്. വളരെ നല്ല സ്ഥലം. ക്രിസ്തുദാസ് എന്നെ, ഭക്രാനങ്കൽ അണക്കെട്ടൊക്കെ കാണിക്കാൻ കൊണ്ടുപോയി. മൂന്നാം ക്ലാസ് മുതലുള്ള ഒരു ആഗ്രഹം ആയിരുന്നു അങ്ങനെ സഫലമായത്. അടുത്ത സ്ഥലം ഫരീദ്കോട്ട് ആണ്. അവിടെ എന്റെ വിദ്യാർത്ഥികളിൽ ഒരാൾ ആയ ചാക്കോ വർഗീസ് (Chacko Varghese) പുതിയ സഭ തുടങ്ങിയ സമയമാണ്. നങ്കലിൽ നിന്നും ബസിനാണ് ഫരീദ്‌കോട്ടേക്കു പോകേണ്ടത്. പാസ്റ്റർ ക്രിസ്തുദാസ്; തന്റെ ബൈക്കിൽ എന്നെ ബസ്റ്റേഷനിലേക്കു കൊണ്ടുപോകവേ ആ വഴി വന്ന ഒരു ബസിലേക്ക് എന്നെ കയറ്റി വിടുകയായിരുന്നു. ആ ബസ് റോപ്പർ എന്ന സ്ഥലത്തേക്കുള്ളതായിരുന്നു. റോപ്പറിൽ നിന്നും ലുധിയാനയ്‌ക്കും അവിടെ നിന്നും ഫരീദ്‌കോട്ടേക്കും ആയിരുന്നു പോകേണ്ടിയിരുന്നത്. റോപ്പറിന് ടിക്കറ്റ് എടുത്തപ്പോൾ 8 രൂപ ബാക്കി കിട്ടാനുണ്ടായിരുന്നു. യാത്രാ ചെലവിന്റെ കണക്ക് ഓഫീസിൽ കൊടുക്കേണ്ടതിനാൽ ടിക്കറ്റ് ചാർജ്, ടിക്കറ്റിന്റെ പുറകിൽ എഴുതി വച്ചു. റോപ്പർ എത്താറായപ്പോൾ ഞാൻ ബാക്കി ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിക്കണം എന്ന് കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും ടിക്കറ്റ് എടുത്തു കൊടുത്തു. ടിക്കറ്റിന്റെ പുറകിൽ എന്തിനാണ് എഴുതിയത് എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു. പക്ഷേ അതൊന്നും കേൾക്കാൻ അയാൾ തയ്യാറായില്ലന്നു മാത്രമല്ല ഞാൻ കള്ളനാണ് എന്ന് ബസിലെ യാത്രക്കാരോട് ഉച്ചത്തിൽ വിളിച്ചു പറയുകയും എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം എടുക്കുകയും ചെയ്തു. എനിക്ക് പറയാനുള്ളത് ഞാൻ ഹിന്ദിയിൽ പറഞ്ഞു പക്ഷെ അത് കേൾക്കാൻ അവർ ആരും തയ്യാറല്ലായിരുന്നു. ബസിലെ മുഴുവൻ യാത്രക്കാരും പഞ്ചാബി ഭാഷയിൽ എന്നെ ചീത്തവിളിക്കാനും അടിക്കാനും തുടങ്ങി. ഒരാൾ ബസിന്റെ മുൻഭാഗത്തു നിന്നും ഒരു വലിയ വാൾ എടുത്തുകൊണ്ടു വന്ന് എന്നെ വെട്ടി കൊല്ലണം എന്ന് പറഞ്ഞു. ഒരു സിഖ് ഗുരു അയാളുടെ കൈയിലെ കുട കൊണ്ട് എന്റെ കഴുത്തിൽ പിടിച്ചു വലിച്ചു. പ്രായമുള്ള മെലിഞ്ഞ അമ്മച്ചിമാർ ഒക്കെ എന്റെ നേരെ ആക്രോശിക്കുകയാണ്... മുഖം അടച്ചുള്ള ഒരു അടിയിൽ ചുണ്ടു മുറിഞ്ഞു രക്തം ഒഴുകാൻ തുടങ്ങി. അപ്പോഴേക്കും ബസ്, സ്റ്റാൻഡിൽ എത്തി. ബസിൽ ഉണ്ടായിരുന്ന അജാനബാഹുവായ ഒരു മനുഷ്യൻ എന്റെ പാന്റ്സിനും ബെൽറ്റിനും കൂടെ പിടിച്ചു ബസിൽ നിന്നും വലിച്ചിറക്കി. അപ്പോഴേക്കും എന്റെ ബാഗ് ഞാൻ കയ്യിൽ എടുത്തിരുന്നു. അയാൾ എന്നെ പൊക്കി എടുത്തു സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഒരു കസേരയിൽ കൊണ്ട് ഇട്ടു. എന്നിട്ടു അവിടെ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു കൂട്ടാൻ തുടങ്ങി. ഒരാഴ്ച മുൻപ്‌ ബീഹാറിൽ കള്ളൻ എന്ന് പറഞ് ഒരാളെ നാട്ടുകാർ തല്ലി കൊന്ന കാര്യം എന്റെ മനസിലൂടെ കടന്നു പോയി. ഇതെന്റെ അവസാനം ആണ് ഞാൻ തീർച്ചയാക്കി...ആളുകൾ ഓടി കൂടുകയാണ്. വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്...മെലിഞ്ഞ ഒരാൾ ഓടി വന്നിട്ട് എന്നോട് പറഞ്ഞു സ്റ്റാൻഡിന്റെ പുറകിലൂടെ രക്ഷപെട്ട് കൊള്ളാൻ. ബാഗും എടുത്തുകൊണ്ടു ഞാൻ അയാൾ പറഞ്ഞ വഴിയിലൂടെ സ്റ്റാൻഡിന്റെ പുറകിലേക്ക് ഓടി രക്ഷപ്പെട്ടു. ആരായിരുന്നിരിക്കാം അത്? എന്തുകൊണ്ടാണ് രക്ഷപ്പെട്ടുകൊള്ളാൻ അയാൾ എന്നോട് പറഞ്ഞത്? ഉപദ്രവിക്കാൻ എത്തിയവരുടെ കൂടെ അയാൾക്കും കൂടാമായിരുന്നില്ലേ? അതോർക്കുമ്പോൾ ദൈവത്തിന് നന്ദി പറയും. 

എന്നെ രക്ഷിക്കാനായി ദൈവം ആ മനുഷ്യനെ അയച്ചില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ കുറിപ്പ് എഴുതാൻ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ കരുതലിനായി സ്തോത്രം. 

പാൻസിന്റെ പോക്കറ്റിൽ കിടന്ന പഴ്സിൽ ഉണ്ടായിരുന്ന പണം കൊണ്ടാണ് തുടർന്ന് യാത്ര ചെയ്യാൻ സാധിച്ചത്. കൈയ്യിൽ ഉണ്ടായിരുന്ന 500 രൂപയ്‌ക്കു ചില്ലറ വാങ്ങാൻ സ്റ്റാൻഡിന്റെ പുറകിലുള്ള ഒരു കടയിൽ കയറിയപ്പോൾ എനിക്കുണ്ടായ അനുഭവം ഞാൻ കടക്കാരനോട് പറഞ്ഞപ്പോൾ അയാൾ പറയുകയാണ്. 'നിങ്ങൾ നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത്? ഒരു പക്ഷെ ബാക്കി ചോദിച്ചത് കണ്ടക്ടർക്ക് ഇഷ്ടപ്പെട്ടുകാണില്ല. സാധാരണായായി ബാക്കി കൊടുക്കാനുള്ള ചെറിയ തുക എല്ലാം കൂടെ കൂട്ടി വയ്ക്കുമ്പോൾ ഒരു തുകയാകും. അത് കണ്ടക്ടർ എടുക്കും.' ശരി ആയിരിക്കാം. അദ്ദേഹത്തിന്റെ പണക്കൊതി കൊണ്ടായിരിക്കാം ഇത് സംഭവിച്ചത്.

ആ യാത്രയിൽ ഞാൻ ഉൾക്കൊണ്ട ഏറ്റവും വലിയ പാഠം. കൈയ്യിൽ ചില്ലറയുമായി യാത്ര ചെയ്യാൻ ശ്രമിക്കുക. ബസ് ഫെയർ കൃത്യമായി ചോദിച്ചു മനസിലാക്കിയതിനുശേഷം കൃത്യമായ തുക നൽകുക.

2017 മാർച്ച് 22, ബുധനാഴ്‌ച

ആവശ്യങ്ങൾ നന്നായി അറിയുന്ന ദൈവം

2009 ലാണ് ഞാൻ അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തുന്നത്.  രണ്ടര വർഷം കഴിഞ്ഞാണ് ഗിരിജയും രണ്ട് മക്കളും എത്തുന്നത്. അവർക്ക് വീസ (അത് മറ്റൊരു അത്ഭുതം ആയിരുന്നു. ഇനി ഒരിക്കൽ എഴുതാം) കിട്ടിയ രാത്രി എനിക്ക് ഉറക്കം വന്നില്ല. കാരണം വീസ കിട്ടിയതിലുള്ള സന്തോഷം കൊണ്ടായിരുന്നില്ല മറിച്ച് അവർ എത്തി കഴിയുമ്പോൾ എങ്ങനെ ജീവിക്കും, എവിടെ താമസിക്കും  എന്നതായിരുന്നു ആശങ്ക. കാലിഫോർണിയയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വളരെ കുറവാണെങ്കിലും വാടക വീടുകളുടെ കാര്യം അങ്ങനെയല്ല. അന്ന് ഒറ്റ മുറി വീടിനുപോലും കുറഞ്ഞ വാടക 750-800 ഡോളർ കൊടുക്കണം. അപാർട്മെന്റ് എടുക്കുന്പോൾ ബാക്ക്ഗ്രൗണ്ട് ചെക്ക് അപ്പ് ഉണ്ട്. ക്രെഡിറ്റ് ഹിസ്റ്ററി മോശമാണെങ്കിലും, ജോലി ഇല്ലങ്കിലും കോ-സൈൻ ചെയ്യാൻ ആളുണ്ടാവണം. ചടങ്ങുകൾ നിരവധിയാണ്. ഇക്കാര്യം ഗിരിജയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു "വീസ കിട്ടി എന്നതുകൊണ്ട് അമേരിക്കയിൽ വന്നേ കഴിയൂ എന്നൊന്നും ഇല്ലല്ലോ. സമയം ആകുംമ്പോൾ ദൈവം കരുതിക്കോളും. മറ്റാരുടെയെങ്കിലും കൂടെ താമസിച്ച് അവർക്ക് ഒരു ബുദ്ധിമുട്ടാകണ്ട. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ദൈവം സഹായിക്കും".  അന്ന് ഒപ്പം ഉണ്ടായിരുന്ന സ്നേഹിതർ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. പ്രത്യേകിച്ച് എത്യോപ്പ്യക്കാരനായ ഒരു സഹോദരനും ഞാനും കൂടി ചില ദിവസങ്ങളിൽ അടുത്തുള്ള ഒരു പാർക്കിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. 

അങ്ങനെ ഇരിക്കെ ആരോ പറഞ്ഞു 'അടുത്തുള്ള പള്ളികളിൽ പോയി തിരക്കി നോക്ക് ഒരുപക്ഷെ ആരെങ്കിലും സുഖമില്ലാതെ കിടക്കുന്നുണ്ടങ്കിൽ അവരെ സൗജന്യമായി ശുശ്രൂഷിക്കുകയും പകരം വാടക കൊടുക്കാതെ അവിടെ പാർക്കുകയും ചെയ്യാമല്ലോ'. ചിന്തിച്ചപ്പോൾ ശരിയാണ്. ഉഗ്രൻ ആശയം. അങ്ങനെ ഞാൻ ചർച്ചുകളിൽ അന്വേഷിക്കാൻ ആരംഭിച്ചു. ഒരുദിവസം മധ്യാഹ്നത്തോടടുത്ത സമയം ഞാൻ അടുത്തുള്ള ഒരു പള്ളിയിലേക്ക് ചെന്നു. അവിടെ ഓഫീസിൽ കണ്ട ഒരു സഹോദരിയോട്‌ കാര്യം പറഞ്ഞു. അവർ എന്നോട് ഇരിക്കാൻ ആവശ്യപ്പെടുകയും അകത്തുപോയി മറ്റൊരു ചെറുപ്പക്കാരനെ വിളിച്ചുകൊണ്ട് വരുകയും ചെയ്തു. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ. താൻ അസ്സോസിയേറ്റ് പാസ്റ്റർ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കാര്യങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. സീനിയർ പാസ്റ്ററുമായി സംസാരിച്ചിട്ട് വരാം എന്ന് പറഞ്ഞു അയാൾ മറ്റൊരു മുറിയിലേക്ക് പോയി. അൽപ്പം കഴിഞ്ഞപ്പോൾ താൻ തിരികെ വന്നിട്ട് എന്നോട് പറഞ്ഞു 'ഇവിടെ ഇങ്ങനെ ധാരാളം പേർ വരാറുണ്ട്. എല്ലാരേയും സഹായിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദയവായി ക്ഷമിക്കുക. എന്നിട്ട് തന്റെ കീശയിൽ നിന്നും കുറെ പണം പുറത്തെടുത്ത് എന്റെ മുൻപിൽ വച്ച് എണ്ണിയിട്ട് എനിക്ക് നേരേ നീട്ടി. 'ഇത് 75 ഡോളർ ഉണ്ട്. തൽക്കാലം ഇതിരിക്കട്ടെ.'. ഞാൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'എന്റെ ആവശ്യങ്ങൾ അനവധിയാണ് എന്നാൽ നിങ്ങളുടെ പണം നിങ്ങളുടെ കൈയിൽ ഇരിക്കട്ടെ. എനിക്കിത് ആവശ്യം ഇല്ല. ഞാൻ വന്നത് ഒരു വീട് അന്വേഷിച്ചാണ്. നിങ്ങളുടെ വിശാല ഹൃദയത്തിന് നന്ദി.' ആ ദേവാലയത്തിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസീക അവസ്ഥയിലായി ഞാൻ. അപമാന ഭാരമായിരുന്നുവോ? അതോ വിഷമം ആയിരുന്നുവോ? അതോ ഇതിന്റെ എല്ലാം കൂടെ സമ്മിശ്രമായ ഒരു അനുഭവം ആയിരുന്നുവോ???? അറിയില്ല..

പുറത്തിറങ്ങിയപ്പോൾ ദേവാലയത്തിന്റെ കോണിൽ അലംകൃതമായ പുൽക്കൂട്. ഉണ്ണിയേശു പുഞ്ചിരി തൂകി കിടക്കുന്നു. ജോസഫ്, മേരി, ഇടയന്മാർ എല്ലാവരും നിറഞ്ഞ സന്തോഷത്തിലാണ്...ഏതോ കലാകാരൻ വളരെ മനോഹരമായി എല്ലാവരുടേയും മുഖത്ത് വികാരങ്ങൾ വാരി നിറച്ചിരിക്കുന്നു. ക്രിസ്തുമസ് വരവായിരിക്കുന്നു. വീണ്ടും ഞാൻ ജോസെഫിന്റെ മുഖത്തേക്ക് നോക്കി. ചില മണിക്കൂറുകൾക്ക് മുൻപ് പ്രസവ വേദന കൊണ്ട് പുളഞ്ഞ ഭാര്യയേയും കൊണ്ട് ഒരു രാപാർക്കാൻ ഇടം തേടി അലഞ്ഞതിന്റെ ദൈനത ആ മുഖത്തുണ്ടോ? ഇല്ല എനിക്കൊന്നും കാണാൻ കഴിയുന്നില്ല. നിറ കണ്ണുകൾക്കപ്പുറത്ത് കാഴ്ചകൾ അവ്യക്തമാണ്...

പടികൾ പിന്നിട്ട് ഞാൻ നിരത്തിലേക്കിറങ്ങി. വെയിലിന് ചൂടുണ്ടങ്കിലും ചെറിയ തണുത്ത കാറ്റുമുണ്ട്. കാലിഫോർണിയയിലെ കാറ്റിന് എപ്പോഴും ഒരു കരോൾ ഗാനത്തിന്റെ താളമാണ്. പക്ഷേ എനിക്കത് ആസ്വദിക്കാനാകുന്നില്ല. ഞാൻ ഗിരിജയെക്കുറിച്ചോർത്തു. എന്റെ മക്കളെ ഓർത്തു. ഒരു ഇടം തേടി അലഞ്ഞ ജോസഫിനെ ഓർത്തു. പ്രപഞ്ച ഗോളങ്ങളെ എല്ലാം സൃഷ്ടിച്ച യേശു തന്പുരാന് തല ചായ്‌ക്കാൻ ഇടം കിട്ടിയില്ലല്ലോ എന്നോർത്തു. ഞാൻ പതിയെ യേശുവിനോടു പറഞ്ഞു. 'മറ്റാരുടെ എങ്കിലും കൂടെ താമസിച്ച് അവർക്ക് ഒരു ബുദ്ധിമുട്ട് ആകാൻ വയ്യ. സ്വാതന്ത്ര്യത്തോടെ താമസിക്കാൻ ഞങ്ങൾക്ക് ഒരിടം വേണം' ഉടനെ എന്റെ കാതുകളിൽ ഒരു മുഴക്കം. "നീ എന്നെ ഉപദേശിക്കേണ്ട". ഞാൻ ചുറ്റും നോക്കി ആരാണ് ആ പറഞ്ഞത്? ഇല്ല... നിരത്തിൽ ഞാൻ ഒഴികെ മറ്റാരുമില്ല. പക്ഷെ ആ ശബ്ദം കാതുകളിൽ മുഴങ്ങുകയാണ്...എനിക്ക് ആശ്വാസമായി. ദൈവം എനിക്കായി കരുതുവാൻ പോകുന്നു. ഇപ്പോൾ എനിക്ക് കാറ്റിന്റെ സംഗീതം തിരിച്ചറിയാൻ കഴിയുന്നുണ്ട്...നിറഞ്ഞ ശാന്തതയോടെ ഞാൻ ഹോസ്റ്റലിലേക്ക് പോയി.

പിറ്റേന്ന് പാസ്റ്റർ മാത്യു ജെയിംസ് എന്നോട് പറഞ്ഞു, താൻ ഫിലദൽഫിയക്ക് പോവുകയാണ് താൽപ്പര്യം ആണെങ്കിൽ അദ്ദേഹം താമസിച്ചിരുന്ന അപ്പാർട്മെന്റിൽ താമസിക്കാം എന്ന്. ചുരുങ്ങിയ ചില ദിവസങ്ങൾക്കുള്ളിൽ പാസ്റ്റർ മാത്യു വീട് ഒഴിഞ്ഞു. ഇന്റർനെറ്റ് കണക്ഷൻ, വീട്ടുസാമാനങ്ങൾ എല്ലാം ആ അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അഡ്വാൻസ് കൊടുക്കേണ്ടിയും വന്നില്ല. 19 മാസം ഞങ്ങൾ അവിടെ താമസിച്ചു. ദൈവീക കരുതൽ എത്ര ശ്രേഷ്ഠമാണ്.

2017 മാർച്ച് 17, വെള്ളിയാഴ്‌ച

പുരാതനനായ ദൈവം


കാലിഫോർണിയയിലെ എന്റെ പഠനത്തിന് ശേഷം ഇന്ത്യയ്‌ക്ക്‌ മടങ്ങിപ്പോകാൻ ഞങ്ങൾ തയ്യാറെടുത്തു. ഇളയ കുഞ്ഞിന് പാസ്പോർട്ട് എടുത്തു. മറ്റു ചില ക്രമീകരണങ്ങൾ നടത്തിവരുമ്പോളാണ് അമേരിക്കയിൽ ഒരു സഭ തുടങ്ങാനുള്ള ദൈവീക നിയോഗം ഉണ്ടാകുന്നത്. ഇന്ത്യയ്‌ക്ക്‌ മടങ്ങി പോകണം എന്ന ആഗ്രഹം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം ആദ്യം ഈ ഉൾവിളി ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ ചില സ്നേഹിതരുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങൾ സഭാസംസ്ഥാപനത്തിന് പറ്റിയ ഇടം ആണ് എന്ന് അവർ അഭിപ്രായപ്പെട്ടു. പാസ്റ്റർ സന്തോഷ് തര്യൻ അദ്ധേഹത്തിന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. പാസ്റ്റർ റോയ് ബേബി സ്റ്റാറ്റൻ ഐലന്റിലേക്കു ചെല്ലാൻ പറഞ്ഞു. പാസ്റ്റർ മാത്യു ജെയിംസ് ജേഴ്‌സിസിറ്റി നല്ല സാധ്യത ഉള്ള സ്ഥലം ആണന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ രാജ്യത്തിൻറെ കിഴക്കൻ തീരത്തേക്ക് പോകാം എന്ന് തീരുമാനിച്ചു. എന്നാൽ അതിന് ഞങ്ങൾക്ക് അത്യാവശ്യമായിരുന്നത് അൽപ്പം വലിപ്പമുള്ള ഒരു വാഹനം ആയിരുന്നു. കൈവശം ഉണ്ടായിരുന്നത് 99 മോഡൽ നിസ്സാൻ അൾട്ടിമാ കാർ. അത് അത് വിറ്റാൽ നല്ല ഒരു വാഹനം വാങ്ങാനുള്ള പണം കിട്ടുകയുമില്ല. ആ കാർ വാങ്ങാൻ സഹായിച്ച, ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സാംകുട്ടിച്ചായനുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ അദ്ദേഹം സാന്റിയാഗോയിൽ ഉള്ള ഒരാളുടെ വണ്ടി കൊടുക്കാനുണ്ടന്ന് പറഞ്ഞു എനിക്ക് അയാളുടെ നമ്പർ തന്നു. ഞാൻ വിളിക്കുകയും ചെയ്തു പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല. ഏതാണ്ട് രണ്ട് ആഴ്ച്ചയോളം ഞാൻ വാഹനത്തിനായി അന്വേഷിച്ചു നടന്നു. എന്നും രാവിലെ വീട്ടിൽ നിന്നും ഇറങ്ങും വാഹനം വിൽക്കുന്ന ഏജന്റുമാരെ കാണും, വില ഒത്തു വരാത്തതിനാൽ ഉച്ചതിരിഞ്ഞു മടങ്ങി വരും...


അങ്ങനെയാണ് ഞാൻ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള റോസ്സ് നിസ്സാനിൽ എത്തുന്നത്. ധാരാളം വണ്ടികൾ ഇങ്ങനെ കിടക്കുകയാണ്. അവ കാണിക്കാനായി ജോലിക്കാരിൽ ഒരാൾ എന്നെ വിളിച്ചുകൊണ്ടുപോയി. ഏത് തിരഞ്ഞെടുക്കണം എന്ന് നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ ഞാൻ ഒരെണ്ണം തെരഞ്ഞെടുത്തു. 23500 ഡോളർ ആണ് വില. ലോൺ ശരിയാക്കി തരാൻ ഡീലർഷിപ്പ് തയ്യാർ ആണ് പക്ഷെ. കോ- സൈൻ ചെയ്യാൻ ആളുണ്ടാവണം. നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാവണം. ഡൌൺ പേയ്‌മെന്റ് കൊടുക്കാൻ നല്ല ഒരു തുക വേണം. ജോലി ഉണ്ടാവണം. എനിക്കിതൊന്നും ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു ഈസ്റ്റ് കോസ്റ്റിലേക്ക് ഒരു ബെറ്റർ ജോബിനായി(Church Planting) പോവുകയാണ്. എനിക്ക് അതിനായി ഒരു വാൻ വേണം. അവർ പല ക്രെഡിറ്റ് കമ്പനികളുമായി സംസാരിച്ചു. ആരും കടം തരാൻ മുന്പോട്ടു വന്നില്ല. പക്ഷേ അവർ ശ്രമം തുടർന്നുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഞാൻ വീട്ടിൽ പോയി ഭക്ഷണം കഴിച്ച്‌ മടങ്ങി വന്നു. ഒടുവിൽ ഒരു കമ്പനി ചുരുങ്ങിയ പലിശയ്‌ക്ക്‌ ലോൺ തരാം എന്ന് സമ്മതിച്ചു. എന്നാൽ അവർ പറഞ്ഞ അത്രയും ഡൌൺ പേയ്‌മെന്റ് കൊടുക്കാൻ എന്റെ കൈയിൽ പണം ഇല്ലാ എന്ന് പറഞ്ഞപ്പോൾ രണ്ടായിരം ഡോളറിന്റെ പോസ്റ്റ് ഡേറ്റ് ഇട്ട ഒരു ചെക്ക് കൊടുക്കാമോ എന്ന് ചോദിച്ചു. ഞാൻ അതിനു സമ്മതിക്കുകയും രാത്രി 12 മണിയോടെ വണ്ടിയുടെ താക്കോൽ എനിയ്‌ക്ക്‌ കിട്ടുകയും ചെയ്തു. ദൈവീക പ്രവർത്തിക്കു കോ-സൈൻ ചെയ്യാൻ ആൾ വേണമെന്നില്ല, ജോലി വേണം എന്നില്ല, നല്ല ക്രെഡിറ്റ് ഹിസ്റ്ററി വേണം എന്നില്ല... നമ്മുടെ ദൈവം പുരാതനായ ദൈവമാണ് അവിടുത്തെ പ്രവർത്തിക്ക് ഇവയൊന്നും ആവശ്യവും ഇല്ല. 
വണ്ടി കിട്ടി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ യാത്ര തിരിച്ചു. അരിസോണയിൽ എത്തിയപ്പോൾ റോസ്സ് നിസ്സാനിൽ നിന്നും എന്റെ സ്റ്റാറ്റസ് ഏതാണ് എന്ന് ചോദിച്ചു കൊണ്ട് എനിക്ക് ഒരു കാൾ വന്നു. F-1 ആണെന്ന് ഞാൻ പറഞ്ഞു. അത് student status ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സ്റ്റാറ്റസിന്റെ ഒരു പകർപ്പ് അവർക്കു ഫാക്സ് ചെയ്യാൻ ആവശ്യപ്പെടുകയും ഞാൻ അത് അയച്ചുകൊടുക്കുകയും ചെയ്തു. മൂന്നര വർഷങ്ങൾ പിന്നിടുമ്പോഴും ആ ദൈവീക കരുതലിന്റെ ആശ്ചര്യം വിട്ടുമാറിയിട്ടില്ല. 



P.S: നേരായ മാർഗ്ഗത്തിലൂടെ അല്ലാതെ പണം ഉണ്ടാക്കി പുതിയ വണ്ടി ഒക്കെ വാങ്ങിച്ചുകൊണ്ടാണ് ഞങ്ങൾ കാലിഫോർണിയായിൽ നിന്നും പോയത് എന്ന്, എന്നെ നന്നായി അറിയാത്ത ചിലർ പറഞ്ഞതായി പിന്നീട് അറിയാൻ കഴിഞ്ഞു. നമ്മെ നന്നായി അറിയുന്ന ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

2017 ജനുവരി 30, തിങ്കളാഴ്‌ച

പുഴ


എന്റെ ഗ്രാമവും മറ്റെല്ലാ ഗ്രാമങ്ങളേയും പോലെ ഒരുപാട് നന്മകളാൽ സമൃദ്ധമാണ്. ഏറ്റവും പ്രധാന ആകർഷണം സുന്ദരിയായ ഒരു പുഴ (പമ്പയുടെ പോഷക നദിയായ കക്കാട്ടാറ്) ഗ്രാമത്തിന് അതിരിടുന്നു എന്നതാണ്. പുഴ ഒഴിവാക്കി ഞങ്ങൾക്ക് ഒരു ജീവിതം ഉണ്ടായിരുന്നില്ല. പുഴയെ കണികണ്ടുകൊണ്ടാണ് ഞങ്ങൾ ഉണർന്നതും പുഴയുടെ മനോഹരമായ താരാട്ട് കേട്ടുകൊണ്ടാണ് ഞങ്ങൾ ഉറങ്ങിയിരുന്നതും. ഒരർത്ഥത്തിൽ ഞങ്ങളുടെ വളർച്ചയുടെ അളവുകോൽ ആയിരുന്നു പുഴ. നല്ല ആഴവും ഒഴുക്കും ഉള്ള പുഴ നീന്തി അക്കരെ കടക്കുക എന്നതായിരുന്നു ബാല്യത്തിലെ ഏറ്റവും വലിയ സ്വപ്നം. ഞങ്ങളുടെ ചേട്ടന്മാരായ ഉപ്പനും (എന്റെ മകളോട് പഴയ കഥകൾ പറഞ്ഞപ്പോൾ അവൾ ചോദിക്കുകയാ ആ അങ്കിളിനെ എന്തിനാ 'സാൾട്ടൻ' എന്ന് വിളിക്കുന്നതെന്ന്? അവളുടെ ചിന്ത ശരിയാണ് 'സാൾട്ട്' ആണല്ലോ 'ഉപ്പ്'), അനിൽ റെജി, സുഗതൻ തുടങ്ങിയവർ പുഴ നീന്തി അക്കരെ എത്തിയിട്ട് വിജയശ്രീലളിതരായി കൈ ഉയർത്തി നിൽക്കുന്ന രംഗം ഇപ്പോഴും ഒളിമങ്ങാതെ മനസിലുണ്ട്. ചേട്ടന്മാർ വെല്ലുവിളിക്കും 'നിനക്ക് അക്കരയ്ക്കു നീന്താൻ ധൈര്യം ഉണ്ടോ? ഉം... അതിന് ഇത്തിരി പുളിക്കും.' അവരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഞാൻ നീന്തി. പുഴയുടെ ആഴത്തെയും ഒഴുക്കിനേം കീഴടക്കി. അന്ന് എനിക്ക് ഒന്പത് വയസാണ്. അന്ന് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു മാതാവ് എന്റെ അച്ഛനോട് പറഞ്ഞു 'വർഗ്ഗീസേ... മകനെ സൂക്ഷിച്ചാൽ പിന്നെ ദുഖിക്കേണ്ടി വരില്ല.' അന്നൊക്കെ കുട്ടികൾ ഗ്രാമത്തിന്റെ പൊതു സ്വത്തായിരുന്നു.എന്തെങ്കിലും തെറ്റുണ്ടായാൽ ശാസിക്കും, ചിലപ്പോൾ ശിക്ഷിക്കും, മാതാപിതാക്കളോട് പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷേ എന്റെ അച്ഛൻ എന്നെ വഴക്ക് പറഞ്ഞില്ല. കാരണം അച്ഛനാണ് എന്നെ നീന്താൻ പഠിപ്പിച്ചത്. ഇന്ന് ഒരച്ഛന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കുമ്പോൾ എന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ പകുതിപോലും എനിക്ക് ഇല്ലല്ലോ എന്ന തിരിച്ചറിവ് അവരോടുള്ള ആദരവിന്റെ മാറ്റ് കൂട്ടുന്നു.
പറഞ്ഞു വന്നത് പുഴയെപ്പറ്റിയാണ്. വേനൽക്കാലത്തും പുഴയിൽ ധാരാളം തെളിഞ്ഞ വെള്ളം ഉണ്ടാവും. ദൂരത്തു നിന്ന് പോലും ആളുകൾ പുഴയിൽ കുളിക്കാൻ വരാറുണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെ 'മേപ്പാട്ടുതറയിൽ' എന്ന് പേരുള്ള ഒരു കുടുംബം ഉണ്ട്. അവിടുത്തെ മക്കളിൽ ഒരാളായ എം. എൻ. ജയപ്രകാശ് (എല്ലാവരും കുഞ്ഞമ്മാവൻ എന്ന് വിളിക്കുന്ന അദ്ദേഹം ഞങ്ങളുടെ പഞ്ചായത്തു പ്രസിഡണ്ട് ആയപ്പോൾ ആണ് പോലീസ് ഇൻസ്‌പെക്ടർ ആയിട്ട് ജോലികിട്ടിയത്. മെംബർ സ്ഥാനം ഒക്കെ രാജിവച്ചിട്ട് അദ്ദേഹം ജോലിക്ക് പോവുകയായിരുന്നു. ഒരു പക്ഷേ പോലീസ് സൂപ്രണ്ട് ആയിട്ട് വല്ലോം അദ്ദേഹം ഇപ്പോൾ വിരമിച്ചിട്ടുണ്ടാവും) തന്റെ മോട്ടോർ ബൈക്കിൽ (ബുള്ളറ്റ്) കുളിക്കാൻ വന്നിട്ട് മടങ്ങുമ്പോൾ ഞങ്ങളേയും തന്റെ ബൈക്കിന്റെ പുറകിൽ ഇരുത്തിക്കൊണ്ട് പോകുമായിരുന്നു. തിരികെ ഒറ്റയ്ക്ക് റബർ മരങ്ങൾക്കിടയിലൂടെ നടന്നു വേണം വരാൻ പക്ഷെ ഞങ്ങൾക്ക് അതൊരു വിഷയം ആയിരുന്നില്ല. കാരണം ബൈക്കിൽ കയറാൻ കിട്ടുന്ന അവസരം അല്ലേ? 
പുഴ ഞങ്ങൾക്ക് ഒരുപാട് ധൈര്യം പകർന്നിട്ടുണ്ട്. മഴക്കാലത്ത് കൂലംകുത്തി ഒഴുകിയ പുഴയുടെ കുത്തൊഴുക്കിനെ കീറിമുറിച്ചു നീന്തിയപ്പോൾ കിട്ടിയ ധൈര്യം ആയിരിക്കാം ആ പുഴയിൽ കുളിക്കാൻ പോയപ്പൾ പുഴ വെള്ളത്തിൽ വച്ച് ഹാർട്ടറ്റാക്ക് വന്ന് അച്ഛൻ മരിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധിയെ നേരിടാൻ സഹായകമായതും...

ദോശയും മീൻകറിയും

ഗുജറാത്ത് ആണ് പശ്ചാത്തലം. പഠനാന്തരം പ്രേഷിത പ്രവർത്തനത്തിന് ദൈവം അയച്ചത്; ആനന്ദിനടുത്തുള്ള സുനാവ് എന്ന ഒരു ചെറിയ ഗ്രാമത്തിലേക്കാണ്. അവിടെ ജി. എഫ്. എ (Gospel For Asia) യ്‌ക്ക്‌ ഒരു ട്രെയിനിങ് സെന്റർ ഉണ്ട്. ഗ്രാമത്തിന്റെ പുറത്ത് കൃഷിയിടത്തിന് നടുവിലാണ് ക്യാംപസ്. ക്യാംപസിലാണ് സംസ്ഥാന ഓഫീസ് എങ്കിലും കോഓർഡിനേറ്ററും മറ്റ് സ്റ്റാഫും താമസിക്കുന്നത് താലൂക്ക് ആസ്ഥാനമായ Petlad എന്ന സ്ഥലത്താണ്. ഞാനും ഡ്രൈവർ ആയിരുന്ന ജോമോനും മാത്രമായിരുന്നു ക്യാമ്പസ്സിൽ പാർത്തിരുന്ന മലയാളികൾ. 

സുനാവ് വളരെ സുന്ദരമായ ഒരു ഗ്രാമം ആണ്. ഗ്രാമത്തിലോട്ട് കയറുന്ന പ്രധാന വഴിയുടെ എതിർ വശത്താണ് സുനാവ് ഹോസ്പിറ്റൽ. അവിടെ മൂന്ന് നാല് മലയാളി കുടുംബങ്ങൾ ഉണ്ട്. അതിൽ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവർ സുനാവു ഹോസ്പിറ്റലിലെ നഴ്സുമാർ ആണ്. പിന്നെയുള്ളത് സുനിൽ-ജയ ദമ്പതികൾ ആണ്. ഗ്രാമത്തിന്റെ മറു വശത്തും ഒരു മലയാളി കുടുംബം ഉണ്ട്. പാസ്റ്റർ ഏബ്രഹാമും കുടുംബം. എല്ലാവരും നല്ല സ്നേഹമുള്ളവർ.
ഗുജറാത്തിൽ എത്തി കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ടൈഫോയിഡും, മലേറിയായും ഒരുമിച്ചു വന്നു. വീട്ടിലെ ഇളയ പുത്രൻ എന്ന നിലയിൽ വീടുവിട്ട് ഇത്രയും ദൂരെ പോവുക എന്നത് വലിയ വിഷമം ഉള്ള കാര്യമായിരുന്നു. അപ്പോഴാണ് സുഖമില്ലായ്‌മയും. സുനാവ് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ. അവിടെ ജോലിചെയ്തിരുന്ന കുഞ്ഞമ്മ ആന്റിയും, വത്സല ആന്റിയും ഒക്കെ ഒരു സഹോദരനെപോലെ എന്നെ ശുശ്രുഷിച്ചത് നന്ദിയോടെ സ്മരിക്കുന്നു. അന്നത്തെ എന്റെ ലീഡർ ആയിരുന്ന ജോണി സാറും സഹപ്രവർത്തകനായിരുന്ന ശാമുവേലും ഒക്കെ വലിയ സഹായം ചെയ്തു. ഇടയ്ക്കൊക്കെ അവർ കേരളത്തിലെ ആഹാരം ഉണ്ടാക്കി തരുമായിരുന്നു. 
ആശുപത്രി വിട്ട് ക്യാമ്പസിൽ വന്നപ്പോൾ ഞാൻ നല്ലതുപോലെ ക്ഷീണിച്ചു. ടൈഫോയ്ഡ് വന്നതുകാരണം ആഹാരം ഒന്നും കഴിക്കാൻ വയ്യ. അങ്ങനെ ഇരിക്കെ O.M ന്റെ ഒരു ടീം ഒരു ഞായറാഴ്ച ക്യാമ്പസിൽ വന്നു. അന്ന് ഉച്ചയ്ക്ക് ബീഫും ചോറുമാണ്. പക്ഷേ എനിക്ക് കഴിക്കാൻ പറ്റില്ല. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന മലയാളിയായ ജെയ്സൺ അടുക്കളയിൽ കയറി ഗോതന്പു പൊടി പാലിൽ കുറുക്കി പഞ്ചസാരയും ഇട്ട് തന്നു. ഞാൻ അൽപ്പസ്വൽപ്പം കഴിച്ചു. എനിക്ക് കേരളാ ഫുഡ് അല്ലാതെ ഒന്നും കഴിക്കാൻ തോന്നിയിരുന്നില്ല.
പിറ്റേ ശനിയാഴ്ച second saturday ആയിരുന്നു. അന്ന് ഓഫീസ് അവധി ആയിരുന്നു. ക്യാംപസിനടുത്തു കുപ്പച്ചീര ധാരാളം ഉണ്ടായിരുന്നു. ഞാനും ജോമോനും കൂടെ അത് പറിച്ചുകൊണ്ടുവന്ന് അറിയാവുന്ന രീതിയിൽ തോരൻ വച്ച് കഴിച്ചു. അത് കഴിഞ്ഞപ്പോൾ ഇത്തിരി മീൻ കറി കഴിക്കണം എന്ന് തോന്നി. മലയാളി സഹോദരങ്ങളോട് പറഞ്ഞാൽ അവർ നിശ്ചയമായും ഉണ്ടാക്കി തരും. പക്ഷെ ഉത്തര ഭാരതത്തിൽ സുവിശേഷ പ്രവർത്തനത്തിന് പോയതല്ലേ? ആശയടക്കം അനിവാര്യം ആയതുകൊണ്ട് ആരോടും പറഞ്ഞില്ല. ഉച്ച കഴിഞ്ഞു രണ്ടു മണി ആയിക്കാണും. ഫോൺ ബെൽ അടിച്ചു. ജോമോൻ ആണ് സാധരണയായി ഫോൺ എടുക്കാറ് പക്ഷെ താൻ പുറത്തെവിടെയോ പോയിരിക്കുകയാണ്. അതുകൊണ്ട് ഞാൻ തന്നെ ഫോൺ അറ്റൻഡ് ചെയ്തു. സുനാവിലെ പാസ്റ്റർ ഏബ്രഹാമിന്റെ ഭാര്യ ആണ്. എന്നോട് രോഗ വിവരങ്ങൾ ഒക്കെ തിരക്കിയിട്ട് പറഞ്ഞു. 'സജി കുറച്ചു മീൻ കറി ഉണ്ട് വിദ്യാർത്ഥികളെ ആരെ എങ്കിലും പറഞ്ഞു അയച്ചാൽ തന്നു വിടാം.' വേണ്ടാ എന്ന് ഞാൻ പറഞ്ഞു. ഫോൺ വെച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് അങ്ങനെ പറയേണ്ടായിരുന്നു എന്ന്.

ഏകദേശം നാല് മണി ആയപ്പോൾ ആരോ വാതിലിൽ തട്ടി. തുറന്നപ്പോൾ ജോമോൻ ആണ്. അദ്ദേഹം ചോദിക്കുക ആണ് ദോശ കഴിക്കുന്നോ? 
ദോശയോ? അത് എവിടുന്നാ? എനിക്ക് ആശ്ചര്യം ആയി.
'അതേ സുനാവിലെ പാസ്റ്റർ ആന്റി കുറച്ചു ദോശ മാവും മീൻ കറിയും തന്നയച്ചിട്ടുണ്ട്. വാ നമുക്ക് കിച്ചണിൽ പോയി ദോശ ഉണ്ടാക്കാം' എന്ന് പറഞ്ഞുകൊണ്ട് ജോമോൻ കിച്ചണിലേക്ക് നടന്നു.  
ഞങ്ങൾ ദോശ ഉണ്ടാക്കി ചൂടോടെ കുടംപുളി ഇട്ട് വച്ച മീൻ കറിയും കൂട്ടി കഴിച്ചു. ഇന്നും അതിന്റെ സ്വാദ് നാവിലുണ്ട്.

2017 ജനുവരി 19, വ്യാഴാഴ്‌ച

മുഖശ്രീ എന്നാൽ എന്ത്?

രണ്ട് അദ്ദ്യാപകർക്ക് എന്നെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. 

ആദ്യത്തെ അനുഭവം മണിയാർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഉള്ളതാണ്. ഞാൻ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്. ലോലമ്മ സാറാണ് മലയാളം അദ്ധ്യപിക. നന്നായി പഠിപ്പിക്കും. വളരെ സരസമായി പുരാണേതിഹാസങ്ങളിലെ കഥകൾ ഒക്കെ പങ്കുവച്ചുള്ള പഠിപ്പിക്കലാണ്. തല ഒക്കെ കുലുക്കി അതി ഭാവുകത്തോടെ ആണ് ക്ലാസ് എടുക്കുന്നത്. ഞങ്ങൾക്ക് വിദ്യാർത്ഥികൾക്കെല്ലാം ടീച്ചറിനെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ മുഖശ്രീ എന്നാൽ എന്ത് എന്നതിന്റെ നിർവചനം പഠിപ്പിച്ചനന്തരം പറഞ്ഞു അടുത്ത ദിവസം ഇത് മനഃപാഠം ആക്കീട്ടു വരണം. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. വീക്കെൻഡിലെ കളിയുടെ തിരക്കിൽ ഞാൻ പഠിക്കാൻ മറന്നു. തിങ്കളാഴ്ച മലയാളം പീരിയഡിൽ ടീച്ചർ ക്ലാസ്സിൽ എത്തിയപ്പോഴാണ് പഠിച്ചില്ലെന്ന കാര്യം ഓർമ്മ വരുന്നത്. ഇനി ഒട്ടു പഠിക്കാൻ നേരവും ഇല്ല. എന്ത് ചെയ്യും എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോൾ ടീച്ചർ എന്റെ നേരെ വിരൽ ചൂണ്ടിയിട്ടു ചോദിച്ചു മുഖശ്രീ എന്നാൽ എന്ത്? നിർവചനം പഠിക്കാതിരുന്ന ഞാൻ ചമ്മിയ മുഖവുമായി എഴുന്നേറ്റു വടി പോലെ നിന്നു. നല്ല മുഖശ്രീയുള്ള ടീച്ചറിനെ ഞാൻ ഒന്ന് പാളി നോക്കി. ടീച്ചറിന്റെ മുഖത്ത് ഒരു നിരാശ നിഴലിക്കുന്നത് ഞാൻ കണ്ടു. ടീച്ചർ പറഞ്ഞു: "സജി പഠിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു." എന്നിട്ട് അടുത്തിരുന്ന രജു കുമാറിനോടും പിന്നെ അമ്പിളി ആർ, ബിജു ടി. കെ എന്നിവരോട് ചോദിച്ചു അവർ എല്ലാം നിർവചനം നന്നായി പറഞ്ഞു കേൾപ്പിച്ചു. ഒടുവിൽ ടീച്ചർ എന്റെ നേരെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു 'സാറേ ഞാൻ പറയാം'. ടീച്ചറിന്റെ പ്രതീക്ഷയ്‌ക്ക്‌ ഒത്ത് ഉയരാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ പറഞ്ഞു: "കാണുന്നവരുടെ മനസ്സിനെ ആകർഷിച്ച്‌ അവരുടെ മനസ്സിൽ സന്തോഷം ജനിപ്പിക്കുന്നതായി വിവരിക്കാൻ അസാധ്യമായ ഒരു ചൈതന്യ വിശേഷം ആണ് മുഖശ്രീ". വർഷങ്ങൾക്കിപ്പുറവും സാറിന് എന്നെപ്പറ്റി ഒരു പ്രതീക്ഷ ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ആ പ്രതീക്ഷയാണ്, മറ്റുള്ളവർ പറയുന്നത് കേട്ട് ആ നിർവചനം പഠിക്കാൻ എന്നെ പ്രേരിപ്പിച്ചതും ഇന്നും അത് മനസ്സിൽ മായാതെ നിൽക്കുന്നതും.

രണ്ടാമത്തെ അനുഭവം. 
സംഭവം നടക്കുന്നത് ബാംഗ്ലൂരിൽ ആണ്. പഴയ സ്‌നേഹിതരിൽ ഒരാളായ Santhosh John സാറും ഉണ്ട് കൂട്ടത്തിൽ. ഞങ്ങൾ ഒരു പ്രത്യേക സെമിനാറിനായി S.A.B.C (Southern Asia Bible College, Bangalore) യിൽ പോയപ്പോൾ എന്നെ ദൈവശാസ്ത്രം പഠിപ്പിച്ച ചില അദ്ധ്യാപകരെ കണ്ടു. അവരും അതേ മീറ്റിംഗിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഒരു ഉച്ച ഊണിനു ഒരു മേശയ്‌ക്കു ചുറ്റും ഇരിക്കുമ്പോൾ അവരിൽ ഒരാൾ ചോദിച്ചു "സജീ ഡോക്ടറേറ്റിന് പോകുന്നില്ലേ"? ഞാൻ പറഞ്ഞു അതൊക്കെ വലിയ ചെലവുള്ള കാര്യങ്ങൾ അല്ലേ? അതുകൊണ്ട് അറിയില്ല. ഉടനേ അദ്ദേഹം പറഞ്ഞു. " സജിയെ പഠിപ്പിച്ചപ്പോൾ ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല നിങ്ങൾക്ക് ഇങ്ങനെ ഒരു ഉയർച്ച ഉണ്ടാകും എന്ന്" അങ്ങനെയാണ് ചില അദ്ധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികളെക്കുറിച്ചു ഒരു പ്രതീക്ഷയും കാണില്ല എന്നാൽ ചിലർക്ക് വലിയ പ്രതീക്ഷയും ഉണ്ടാകും...

2017 ജനുവരി 10, ചൊവ്വാഴ്ച

ANGER: A THEOLOGICAL REFLECTION


            Matt grew up hiding in his room while his dad stormed around the house in a drunken rage. Susan recalls a home where a raised voice was treated as a sin. Sam remembers the punishment he received for fighting a boy who took his ball glove. And Mary can't forget the time her family was evicted when her parents complained to the landlord. All these are very different stories with one common message: Anger is bad so didn’t get mad.

            Anger is one of the issues which all most all face in the life. Some people do a slow, quiet burn. Others explode in a fury. Every one in the world faces this issue at least one time in their life. The way we handle anger will have a lot to do with our success in relationships and on the job. Very personally I faced this so many times in my life. I have noticed that it is a common phenomenon and people face the consequences of anger in different ways.

             2,200 year old, South Indian scripture on ethics, the Tirukural, devotes an entire chapter to the subject. The Tirukural warns that "anger gives rise to teeming troubles. It kills the face's smile and the heart's joy. Left uncontrolled it will annihilate you. It burns even friends and family who try to intervene, and easily leads to injuring others." In every religion we see mentioning about anger and its management.

            The bible portraits some people who became angry with God. Moses (Exodus. 5:22), Naomi (Ruth. 1:20-21), Elijah (1King. 17:20), Jeremiah (Jeremiah. 4:10), Jonah (Jonah 4:1-4) are the best examples. Paul says in Ephesians that, "Be angry and do not sin; do not let the sun go down on your anger, and give no opportunity to the devil." (Ephesians. 4: 26-27)

            The crucial question is, what is the benefit when we get angry? Do we gain something or loose something when we get angry? It is good to have the realization that anger does not empower us to lead a successful life.