2017 മാർച്ച് 22, ബുധനാഴ്‌ച

ആവശ്യങ്ങൾ നന്നായി അറിയുന്ന ദൈവം

2009 ലാണ് ഞാൻ അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തുന്നത്.  രണ്ടര വർഷം കഴിഞ്ഞാണ് ഗിരിജയും രണ്ട് മക്കളും എത്തുന്നത്. അവർക്ക് വീസ (അത് മറ്റൊരു അത്ഭുതം ആയിരുന്നു. ഇനി ഒരിക്കൽ എഴുതാം) കിട്ടിയ രാത്രി എനിക്ക് ഉറക്കം വന്നില്ല. കാരണം വീസ കിട്ടിയതിലുള്ള സന്തോഷം കൊണ്ടായിരുന്നില്ല മറിച്ച് അവർ എത്തി കഴിയുമ്പോൾ എങ്ങനെ ജീവിക്കും, എവിടെ താമസിക്കും  എന്നതായിരുന്നു ആശങ്ക. കാലിഫോർണിയയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വളരെ കുറവാണെങ്കിലും വാടക വീടുകളുടെ കാര്യം അങ്ങനെയല്ല. അന്ന് ഒറ്റ മുറി വീടിനുപോലും കുറഞ്ഞ വാടക 750-800 ഡോളർ കൊടുക്കണം. അപാർട്മെന്റ് എടുക്കുന്പോൾ ബാക്ക്ഗ്രൗണ്ട് ചെക്ക് അപ്പ് ഉണ്ട്. ക്രെഡിറ്റ് ഹിസ്റ്ററി മോശമാണെങ്കിലും, ജോലി ഇല്ലങ്കിലും കോ-സൈൻ ചെയ്യാൻ ആളുണ്ടാവണം. ചടങ്ങുകൾ നിരവധിയാണ്. ഇക്കാര്യം ഗിരിജയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു "വീസ കിട്ടി എന്നതുകൊണ്ട് അമേരിക്കയിൽ വന്നേ കഴിയൂ എന്നൊന്നും ഇല്ലല്ലോ. സമയം ആകുംമ്പോൾ ദൈവം കരുതിക്കോളും. മറ്റാരുടെയെങ്കിലും കൂടെ താമസിച്ച് അവർക്ക് ഒരു ബുദ്ധിമുട്ടാകണ്ട. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ദൈവം സഹായിക്കും".  അന്ന് ഒപ്പം ഉണ്ടായിരുന്ന സ്നേഹിതർ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. പ്രത്യേകിച്ച് എത്യോപ്പ്യക്കാരനായ ഒരു സഹോദരനും ഞാനും കൂടി ചില ദിവസങ്ങളിൽ അടുത്തുള്ള ഒരു പാർക്കിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. 

അങ്ങനെ ഇരിക്കെ ആരോ പറഞ്ഞു 'അടുത്തുള്ള പള്ളികളിൽ പോയി തിരക്കി നോക്ക് ഒരുപക്ഷെ ആരെങ്കിലും സുഖമില്ലാതെ കിടക്കുന്നുണ്ടങ്കിൽ അവരെ സൗജന്യമായി ശുശ്രൂഷിക്കുകയും പകരം വാടക കൊടുക്കാതെ അവിടെ പാർക്കുകയും ചെയ്യാമല്ലോ'. ചിന്തിച്ചപ്പോൾ ശരിയാണ്. ഉഗ്രൻ ആശയം. അങ്ങനെ ഞാൻ ചർച്ചുകളിൽ അന്വേഷിക്കാൻ ആരംഭിച്ചു. ഒരുദിവസം മധ്യാഹ്നത്തോടടുത്ത സമയം ഞാൻ അടുത്തുള്ള ഒരു പള്ളിയിലേക്ക് ചെന്നു. അവിടെ ഓഫീസിൽ കണ്ട ഒരു സഹോദരിയോട്‌ കാര്യം പറഞ്ഞു. അവർ എന്നോട് ഇരിക്കാൻ ആവശ്യപ്പെടുകയും അകത്തുപോയി മറ്റൊരു ചെറുപ്പക്കാരനെ വിളിച്ചുകൊണ്ട് വരുകയും ചെയ്തു. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ. താൻ അസ്സോസിയേറ്റ് പാസ്റ്റർ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കാര്യങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. സീനിയർ പാസ്റ്ററുമായി സംസാരിച്ചിട്ട് വരാം എന്ന് പറഞ്ഞു അയാൾ മറ്റൊരു മുറിയിലേക്ക് പോയി. അൽപ്പം കഴിഞ്ഞപ്പോൾ താൻ തിരികെ വന്നിട്ട് എന്നോട് പറഞ്ഞു 'ഇവിടെ ഇങ്ങനെ ധാരാളം പേർ വരാറുണ്ട്. എല്ലാരേയും സഹായിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദയവായി ക്ഷമിക്കുക. എന്നിട്ട് തന്റെ കീശയിൽ നിന്നും കുറെ പണം പുറത്തെടുത്ത് എന്റെ മുൻപിൽ വച്ച് എണ്ണിയിട്ട് എനിക്ക് നേരേ നീട്ടി. 'ഇത് 75 ഡോളർ ഉണ്ട്. തൽക്കാലം ഇതിരിക്കട്ടെ.'. ഞാൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'എന്റെ ആവശ്യങ്ങൾ അനവധിയാണ് എന്നാൽ നിങ്ങളുടെ പണം നിങ്ങളുടെ കൈയിൽ ഇരിക്കട്ടെ. എനിക്കിത് ആവശ്യം ഇല്ല. ഞാൻ വന്നത് ഒരു വീട് അന്വേഷിച്ചാണ്. നിങ്ങളുടെ വിശാല ഹൃദയത്തിന് നന്ദി.' ആ ദേവാലയത്തിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസീക അവസ്ഥയിലായി ഞാൻ. അപമാന ഭാരമായിരുന്നുവോ? അതോ വിഷമം ആയിരുന്നുവോ? അതോ ഇതിന്റെ എല്ലാം കൂടെ സമ്മിശ്രമായ ഒരു അനുഭവം ആയിരുന്നുവോ???? അറിയില്ല..

പുറത്തിറങ്ങിയപ്പോൾ ദേവാലയത്തിന്റെ കോണിൽ അലംകൃതമായ പുൽക്കൂട്. ഉണ്ണിയേശു പുഞ്ചിരി തൂകി കിടക്കുന്നു. ജോസഫ്, മേരി, ഇടയന്മാർ എല്ലാവരും നിറഞ്ഞ സന്തോഷത്തിലാണ്...ഏതോ കലാകാരൻ വളരെ മനോഹരമായി എല്ലാവരുടേയും മുഖത്ത് വികാരങ്ങൾ വാരി നിറച്ചിരിക്കുന്നു. ക്രിസ്തുമസ് വരവായിരിക്കുന്നു. വീണ്ടും ഞാൻ ജോസെഫിന്റെ മുഖത്തേക്ക് നോക്കി. ചില മണിക്കൂറുകൾക്ക് മുൻപ് പ്രസവ വേദന കൊണ്ട് പുളഞ്ഞ ഭാര്യയേയും കൊണ്ട് ഒരു രാപാർക്കാൻ ഇടം തേടി അലഞ്ഞതിന്റെ ദൈനത ആ മുഖത്തുണ്ടോ? ഇല്ല എനിക്കൊന്നും കാണാൻ കഴിയുന്നില്ല. നിറ കണ്ണുകൾക്കപ്പുറത്ത് കാഴ്ചകൾ അവ്യക്തമാണ്...

പടികൾ പിന്നിട്ട് ഞാൻ നിരത്തിലേക്കിറങ്ങി. വെയിലിന് ചൂടുണ്ടങ്കിലും ചെറിയ തണുത്ത കാറ്റുമുണ്ട്. കാലിഫോർണിയയിലെ കാറ്റിന് എപ്പോഴും ഒരു കരോൾ ഗാനത്തിന്റെ താളമാണ്. പക്ഷേ എനിക്കത് ആസ്വദിക്കാനാകുന്നില്ല. ഞാൻ ഗിരിജയെക്കുറിച്ചോർത്തു. എന്റെ മക്കളെ ഓർത്തു. ഒരു ഇടം തേടി അലഞ്ഞ ജോസഫിനെ ഓർത്തു. പ്രപഞ്ച ഗോളങ്ങളെ എല്ലാം സൃഷ്ടിച്ച യേശു തന്പുരാന് തല ചായ്‌ക്കാൻ ഇടം കിട്ടിയില്ലല്ലോ എന്നോർത്തു. ഞാൻ പതിയെ യേശുവിനോടു പറഞ്ഞു. 'മറ്റാരുടെ എങ്കിലും കൂടെ താമസിച്ച് അവർക്ക് ഒരു ബുദ്ധിമുട്ട് ആകാൻ വയ്യ. സ്വാതന്ത്ര്യത്തോടെ താമസിക്കാൻ ഞങ്ങൾക്ക് ഒരിടം വേണം' ഉടനെ എന്റെ കാതുകളിൽ ഒരു മുഴക്കം. "നീ എന്നെ ഉപദേശിക്കേണ്ട". ഞാൻ ചുറ്റും നോക്കി ആരാണ് ആ പറഞ്ഞത്? ഇല്ല... നിരത്തിൽ ഞാൻ ഒഴികെ മറ്റാരുമില്ല. പക്ഷെ ആ ശബ്ദം കാതുകളിൽ മുഴങ്ങുകയാണ്...എനിക്ക് ആശ്വാസമായി. ദൈവം എനിക്കായി കരുതുവാൻ പോകുന്നു. ഇപ്പോൾ എനിക്ക് കാറ്റിന്റെ സംഗീതം തിരിച്ചറിയാൻ കഴിയുന്നുണ്ട്...നിറഞ്ഞ ശാന്തതയോടെ ഞാൻ ഹോസ്റ്റലിലേക്ക് പോയി.

പിറ്റേന്ന് പാസ്റ്റർ മാത്യു ജെയിംസ് എന്നോട് പറഞ്ഞു, താൻ ഫിലദൽഫിയക്ക് പോവുകയാണ് താൽപ്പര്യം ആണെങ്കിൽ അദ്ദേഹം താമസിച്ചിരുന്ന അപ്പാർട്മെന്റിൽ താമസിക്കാം എന്ന്. ചുരുങ്ങിയ ചില ദിവസങ്ങൾക്കുള്ളിൽ പാസ്റ്റർ മാത്യു വീട് ഒഴിഞ്ഞു. ഇന്റർനെറ്റ് കണക്ഷൻ, വീട്ടുസാമാനങ്ങൾ എല്ലാം ആ അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അഡ്വാൻസ് കൊടുക്കേണ്ടിയും വന്നില്ല. 19 മാസം ഞങ്ങൾ അവിടെ താമസിച്ചു. ദൈവീക കരുതൽ എത്ര ശ്രേഷ്ഠമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ