2017 മാർച്ച് 28, ചൊവ്വാഴ്ച

ഒരു പഞ്ചാബ് യാത്രയുടെ ഓർമ്മ.


2008 മാർച്ചിലെ ഒരു മിഷൻ ട്രിപ്പിൽ നടന്ന സംഭവം ആണ്. ആ യാത്രയിൽ ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ആണ് സന്ദർശിച്ചത്. യാത്രയുടെ ഉദ്ദേശം സെമിനാരിയിൽ പഠിപ്പിച്ച വിദ്യാർത്ഥികളെ സന്ദർശിക്കുകയും അവരുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും എന്നതായിരുന്നു. ഉത്തർപ്രദേശിലെ അലിഗഡിൽ പ്രവർത്തിക്കുന്ന പാസ്റ്റർ റെജിയുടെ (Reji Thongayil George) അടുത്ത് ചില ദിവസങ്ങൾ താമസിച്ചിട്ട് അവിടെ നിന്നും അംബാലയിൽ ഉണ്ടായിരുന്ന പാസ്റ്റർ ബിജു സോളമന്റെ അരികിലേക്കാണ് പോയത്. ഇവർ രണ്ടു പേരും എന്റെ പഴയ സതീർഥ്യർ ആണ്. അവരോടൊത്തു താമസിച്ചതും ചില യോഗങ്ങളിൽ പ്രസംഗിച്ചതും അവിസ്മരണീയമാണ്.  

അംബാലയിൽ നിന്നും പോയത് ഹിമാചലിലെ സുന്ദർനഗറിലേക്കാണ്. അന്ന് അവിടെ പ്രവർത്തിച്ചിരുന്ന റെജി ജോർജിന്റെ കൂടെ ചിലദിവസങ്ങൾ പാർത്തനന്തരം പഞ്ചാബിലേക്കാണ് പോയത്. ആദ്യമായിട്ടാണ് പഞ്ചാബിൽ. നങ്കലിൽ പാസ്‌റ്റർ ആയിരിക്കുന്ന ക്രിസ്തുദാസിന്റെ (Christu Das) അടുത്തേക്കാണ് ആദ്യം പോയത്. അദ്ദേഹവും കൂടെ പഠിച്ചതാണ്. വളരെ നല്ല സ്ഥലം. ക്രിസ്തുദാസ് എന്നെ, ഭക്രാനങ്കൽ അണക്കെട്ടൊക്കെ കാണിക്കാൻ കൊണ്ടുപോയി. മൂന്നാം ക്ലാസ് മുതലുള്ള ഒരു ആഗ്രഹം ആയിരുന്നു അങ്ങനെ സഫലമായത്. അടുത്ത സ്ഥലം ഫരീദ്കോട്ട് ആണ്. അവിടെ എന്റെ വിദ്യാർത്ഥികളിൽ ഒരാൾ ആയ ചാക്കോ വർഗീസ് (Chacko Varghese) പുതിയ സഭ തുടങ്ങിയ സമയമാണ്. നങ്കലിൽ നിന്നും ബസിനാണ് ഫരീദ്‌കോട്ടേക്കു പോകേണ്ടത്. പാസ്റ്റർ ക്രിസ്തുദാസ്; തന്റെ ബൈക്കിൽ എന്നെ ബസ്റ്റേഷനിലേക്കു കൊണ്ടുപോകവേ ആ വഴി വന്ന ഒരു ബസിലേക്ക് എന്നെ കയറ്റി വിടുകയായിരുന്നു. ആ ബസ് റോപ്പർ എന്ന സ്ഥലത്തേക്കുള്ളതായിരുന്നു. റോപ്പറിൽ നിന്നും ലുധിയാനയ്‌ക്കും അവിടെ നിന്നും ഫരീദ്‌കോട്ടേക്കും ആയിരുന്നു പോകേണ്ടിയിരുന്നത്. റോപ്പറിന് ടിക്കറ്റ് എടുത്തപ്പോൾ 8 രൂപ ബാക്കി കിട്ടാനുണ്ടായിരുന്നു. യാത്രാ ചെലവിന്റെ കണക്ക് ഓഫീസിൽ കൊടുക്കേണ്ടതിനാൽ ടിക്കറ്റ് ചാർജ്, ടിക്കറ്റിന്റെ പുറകിൽ എഴുതി വച്ചു. റോപ്പർ എത്താറായപ്പോൾ ഞാൻ ബാക്കി ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിക്കണം എന്ന് കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും ടിക്കറ്റ് എടുത്തു കൊടുത്തു. ടിക്കറ്റിന്റെ പുറകിൽ എന്തിനാണ് എഴുതിയത് എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു. പക്ഷേ അതൊന്നും കേൾക്കാൻ അയാൾ തയ്യാറായില്ലന്നു മാത്രമല്ല ഞാൻ കള്ളനാണ് എന്ന് ബസിലെ യാത്രക്കാരോട് ഉച്ചത്തിൽ വിളിച്ചു പറയുകയും എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം എടുക്കുകയും ചെയ്തു. എനിക്ക് പറയാനുള്ളത് ഞാൻ ഹിന്ദിയിൽ പറഞ്ഞു പക്ഷെ അത് കേൾക്കാൻ അവർ ആരും തയ്യാറല്ലായിരുന്നു. ബസിലെ മുഴുവൻ യാത്രക്കാരും പഞ്ചാബി ഭാഷയിൽ എന്നെ ചീത്തവിളിക്കാനും അടിക്കാനും തുടങ്ങി. ഒരാൾ ബസിന്റെ മുൻഭാഗത്തു നിന്നും ഒരു വലിയ വാൾ എടുത്തുകൊണ്ടു വന്ന് എന്നെ വെട്ടി കൊല്ലണം എന്ന് പറഞ്ഞു. ഒരു സിഖ് ഗുരു അയാളുടെ കൈയിലെ കുട കൊണ്ട് എന്റെ കഴുത്തിൽ പിടിച്ചു വലിച്ചു. പ്രായമുള്ള മെലിഞ്ഞ അമ്മച്ചിമാർ ഒക്കെ എന്റെ നേരെ ആക്രോശിക്കുകയാണ്... മുഖം അടച്ചുള്ള ഒരു അടിയിൽ ചുണ്ടു മുറിഞ്ഞു രക്തം ഒഴുകാൻ തുടങ്ങി. അപ്പോഴേക്കും ബസ്, സ്റ്റാൻഡിൽ എത്തി. ബസിൽ ഉണ്ടായിരുന്ന അജാനബാഹുവായ ഒരു മനുഷ്യൻ എന്റെ പാന്റ്സിനും ബെൽറ്റിനും കൂടെ പിടിച്ചു ബസിൽ നിന്നും വലിച്ചിറക്കി. അപ്പോഴേക്കും എന്റെ ബാഗ് ഞാൻ കയ്യിൽ എടുത്തിരുന്നു. അയാൾ എന്നെ പൊക്കി എടുത്തു സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഒരു കസേരയിൽ കൊണ്ട് ഇട്ടു. എന്നിട്ടു അവിടെ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു കൂട്ടാൻ തുടങ്ങി. ഒരാഴ്ച മുൻപ്‌ ബീഹാറിൽ കള്ളൻ എന്ന് പറഞ് ഒരാളെ നാട്ടുകാർ തല്ലി കൊന്ന കാര്യം എന്റെ മനസിലൂടെ കടന്നു പോയി. ഇതെന്റെ അവസാനം ആണ് ഞാൻ തീർച്ചയാക്കി...ആളുകൾ ഓടി കൂടുകയാണ്. വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്...മെലിഞ്ഞ ഒരാൾ ഓടി വന്നിട്ട് എന്നോട് പറഞ്ഞു സ്റ്റാൻഡിന്റെ പുറകിലൂടെ രക്ഷപെട്ട് കൊള്ളാൻ. ബാഗും എടുത്തുകൊണ്ടു ഞാൻ അയാൾ പറഞ്ഞ വഴിയിലൂടെ സ്റ്റാൻഡിന്റെ പുറകിലേക്ക് ഓടി രക്ഷപ്പെട്ടു. ആരായിരുന്നിരിക്കാം അത്? എന്തുകൊണ്ടാണ് രക്ഷപ്പെട്ടുകൊള്ളാൻ അയാൾ എന്നോട് പറഞ്ഞത്? ഉപദ്രവിക്കാൻ എത്തിയവരുടെ കൂടെ അയാൾക്കും കൂടാമായിരുന്നില്ലേ? അതോർക്കുമ്പോൾ ദൈവത്തിന് നന്ദി പറയും. 

എന്നെ രക്ഷിക്കാനായി ദൈവം ആ മനുഷ്യനെ അയച്ചില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ കുറിപ്പ് എഴുതാൻ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ കരുതലിനായി സ്തോത്രം. 

പാൻസിന്റെ പോക്കറ്റിൽ കിടന്ന പഴ്സിൽ ഉണ്ടായിരുന്ന പണം കൊണ്ടാണ് തുടർന്ന് യാത്ര ചെയ്യാൻ സാധിച്ചത്. കൈയ്യിൽ ഉണ്ടായിരുന്ന 500 രൂപയ്‌ക്കു ചില്ലറ വാങ്ങാൻ സ്റ്റാൻഡിന്റെ പുറകിലുള്ള ഒരു കടയിൽ കയറിയപ്പോൾ എനിക്കുണ്ടായ അനുഭവം ഞാൻ കടക്കാരനോട് പറഞ്ഞപ്പോൾ അയാൾ പറയുകയാണ്. 'നിങ്ങൾ നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത്? ഒരു പക്ഷെ ബാക്കി ചോദിച്ചത് കണ്ടക്ടർക്ക് ഇഷ്ടപ്പെട്ടുകാണില്ല. സാധാരണായായി ബാക്കി കൊടുക്കാനുള്ള ചെറിയ തുക എല്ലാം കൂടെ കൂട്ടി വയ്ക്കുമ്പോൾ ഒരു തുകയാകും. അത് കണ്ടക്ടർ എടുക്കും.' ശരി ആയിരിക്കാം. അദ്ദേഹത്തിന്റെ പണക്കൊതി കൊണ്ടായിരിക്കാം ഇത് സംഭവിച്ചത്.

ആ യാത്രയിൽ ഞാൻ ഉൾക്കൊണ്ട ഏറ്റവും വലിയ പാഠം. കൈയ്യിൽ ചില്ലറയുമായി യാത്ര ചെയ്യാൻ ശ്രമിക്കുക. ബസ് ഫെയർ കൃത്യമായി ചോദിച്ചു മനസിലാക്കിയതിനുശേഷം കൃത്യമായ തുക നൽകുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ